ചൈനീസ് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രിയം കുറയുന്നു. ജൂൺ മാസത്തിൽ അവസാനിച്ച രണ്ടാം പാദവാർഷിക കണക്ക് പ്രകാരം ചൈനീസ് സ്മാർട്ട്ഫോണുകളുടെ മാർക്കറ്റ് ഷെയർ 72 ശതമാനമാണ്. ഇതിന് മുൻപത്തെ പാദത്തിൽ ഇത് 81 ശതമാനമായിരുന്നു.
ഒപ്പോ, വിവോ, റിയൽമീ തുടങ്ങിയ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോണുകൾക്ക് ഏപ്രിൽ- ജൂൺ മാസങ്ങളിലെ വിൽപ്പനയിൽ വൻ തിരിച്ചടി നേരിട്ടു. ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന ചൈനാ വിരുദ്ധ വികാരവും ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനവുമാണ് ഇതിന് പിന്നിലെന്നാണ് വാണിജ്യ മേഖലയിലെ പ്രമുഖർ വിലയിരുത്തുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്പാദനത്തിലും വിപണനത്തിലും ഉണ്ടാകുന്ന കാലതാമസവും പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൂടാതെ സാംസംഗ്, നോക്കിയ ബ്രാൻഡുകൾ വിപണിയിലേക്ക് ശക്തമായി മടങ്ങി വരുന്നതും മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മൈക്രോമാക്സ്, ലാവ തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾക്ക് കിട്ടുന്ന പിന്തുണയും ചൈനീസ് ബ്രാൻഡുകളുടെ പിന്നോട്ട് പോക്കിന് കാരണമാകുന്നു.
മാർച്ച് മാസത്തിൽ അവസാനിച്ച ഒന്നാം പാദത്തിൽ 30 ശതമാനം മാർക്കറ്റ് ഷെയറുമായി ചൈനീസ് ബ്രാൻഡായ ഷവോമി ആയിരുന്നു ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മുന്നിൽ. രണ്ടാം സ്ഥാനത്തും ചൈനീസ് ബ്രാൻഡായ വിവോ ആയിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ വിവോയെ പിന്നിലാക്കി സാംസംഗ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. സാംസംഗിന്റെ വിൽപ്പന പത്ത് ശതമാനം വർദ്ധിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്ന ഷവോമിയുടെ വിൽപ്പനയിൽ ഒരു ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു.
അൾട്രാ പ്രീമിയം മാർക്കറ്റിൽ അമേരിക്കൻ ബ്രാൻഡായ ആപ്പിളും പ്രീമിയം മാർക്കറ്റിൽ വൺ പ്ലസ്സും ഫീച്ചർ ഫോൺ വിഭാഗത്തിൽ ലാവയും ഇന്ത്യൻ വിപണിയിൽ മേധാവിത്വം പുലർത്തുന്നു.
Discussion about this post