രോഗലക്ഷണമില്ലാത്തവരെ പരിശോധിച്ച് രോഗികളാക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ പി കെ ശശിധരൻ. ദൂരദർശനിലെ സംവാദത്തിൽ പങ്കെടുക്കവെയാണ് നിലവിൽ പിന്തുടരുന്ന പ്രതിരോധ നടപടികളിലെ ന്യൂനത അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മരണനിരക്ക് തീരെ കുറഞ്ഞ രോഗമാണ് കൊവിഡ്. മരണത്തിന്റെ നിരക്ക് ദിവസം തോറും നിരത്തി ജനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും പരിഭ്രാന്തരാക്കുന്നത് ഭൂഷണമല്ല. രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരെ പരിശോധിച്ച് രോഗികളാക്കി മാറ്റുന്നത് അശാസ്ത്രീയമാണ്. കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്നതിന്റെ പേരിൽ ലക്ഷണമില്ലാത്തവരെയും ലക്ഷണം പ്രകടമാക്കുന്നവരെയും ഒരേ മാനദണ്ഡങ്ങൾ പ്രകാരം പരിഗണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ വരുത്തുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശീയമായ ചികിത്സാ പശ്ചാത്തലം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അത് പരിഗണിക്കണം. കൊവിഡ് ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഇതിനായി നിയോഗിക്കണം. മറ്റുള്ള രാജ്യങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപീകരിക്കപ്പെട്ടിരിക്കുന്ന ചികിത്സാ മാതൃകകൾ നമ്മുടെ നാട്ടിൽ ഫലപ്രദമാകണമെന്നില്ലെന്ന് ഡോക്ടർ ശശിധരൻ പറഞ്ഞു.
കൊവിഡിനെ ഒരു സാധാരണ വൈറൽ പനിയായി പരിഗണിച്ച് ചികിത്സ നടത്തണം. ഒപ്പം വ്യക്തി ശുചിത്വവും സാമൂഹിക ആരോഗ്യ പരിപാലനവും ഒരുമിച്ച് കൊണ്ട് പോകണമെന്നും രോഗവ്യാപന നിരക്ക് ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post