ന്യൂയോർക്ക്: ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഢനത്തിൽ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ കർശന നിലപാടെടുത്ത് അമേരിക്കയും ബ്രിട്ടണും ജർമ്മനിയും. ‘ഭീകരവാദ വിരുദ്ധത‘ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ രാജ്യങ്ങൾ ചൈനക്കെതിരെ നിലപാടുമായി രംഗത്ത് വന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉള്ളവർക്കെതിരെ ഭീകരവാദ വിരുദ്ധതയുടെ മറവിൽ മനുഷ്യാവകാശ ലംഘനങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും അവർ വ്യക്തമാക്കി.
മതന്യൂനപക്ഷങ്ങൾക്കെതിരെ ചൈനയിൽ നടക്കുന്ന അതിക്രമങ്ങൾ ഗുരുതരമാണ്. കൊടിയ മനുഷ്യാവകാശ ലംഘനങ്ങളാണ് സിൻജിയാംഗിൽ നടക്കുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ആവർത്തിച്ചു. ഭീകരവാദ വിരുദ്ധതയുടെ പേരിൽ വംശീയ ഉന്മൂലനം അംഗീകരിക്കാനാവില്ലെന്ന് ജർമ്മൻ പ്രതിനിധിയും വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയിലും രക്ഷാ സമിതിയിലും ചൈനക്കുള്ള മേധാവിത്വം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചൈനയുടെ പുതിയ സുരക്ഷാ നിയമം ഹോങ്കോംഗ് പ്രക്ഷോഭകാരികൾക്കെതിരായ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ വിലയിരുത്തലുണ്ടായതും ചൈനയെ ഞെട്ടിച്ചിരുന്നു.
Discussion about this post