ന്യൂയോര്‍ക്ക്: ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മാനവരാശിയുടെ ശത്രുവാണെന്നും അവര്‍ സ്വന്തം ജനതയെ ഭയപ്പെടുത്തുകയാണെന്നും ചൈനീസ് മനുഷ്യാവകാശ പ്രവര്ത്തകന്. ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെന്‍ ഗ്വാങ് ചെന്‍ ആണ് റിപ്പബ്ളിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്.
ചൈനയുടെ അധിനിവേശം അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും ഡൊണള്‍ഡ് ട്രംപിനൊപ്പം ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘സ്വേച്ഛാധിപത്യത്തിന് വേണ്ടി നിലകൊള്ളുക എന്നത് എളുപ്പമല്ല. എനിക്കറിയാം. ചൈനയുടെ ഒറ്റക്കുട്ടി നയത്തിനും മറ്റ് അനീതികള്‍ക്കുമെതിരെ ഞാന്‍ സംസാരിച്ചപ്പോള്‍ എന്നെ ഉപദ്രവിക്കുകയും ജയിലില്‍ അടക്കുകയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു.’
മാനവികതയുടെ ശത്രുവാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘അവര്‍ സ്വന്തം ജനങ്ങളെ ഭയപ്പെടുത്തുന്നു. അവര്‍ ലോകനന്മയ്ക്ക് ഭീഷണിയാണ്,’ ചെന്‍ ഗ്വാങ് ചെന്‍ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കാത്ത വിശ്വാസങ്ങളോ ആശയങ്ങളോ, അതായത് ജനാധിപത്യം, മതം, വിശ്വാസം, മനുഷ്യാവകാശം എന്നിവയുണ്ടങ്കില്‍ ജയിലിലായിരിക്കും എത്തിപ്പെടുക. നിരീക്ഷണങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിനും കീഴിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. ചൈനയുടെ ആക്രമണം തടയാന്‍ അമേരിക്ക സ്വാതന്ത്ര്യത്തിന്റെ മൂല്യവും ജനാധിപത്യവും നിയമവാഴ്ചയും ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ട്രംപ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. അദ്ദേഹത്തിനൊപ്പം പോരാട്ടത്തില്‍ എല്ലാ രാജ്യങ്ങളും പങ്കുചേരണം. ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ചെന്‍ പറഞ്ഞു.
‘കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മൂടിവക്കുകയാണ്. ലോകം മുഴുവന്‍ കൂട്ടമരണങ്ങള്‍ക്കും സാമൂഹിക പ്രക്ഷോഭത്തിനും ഇടയായിരിക്കുകയാണ്. ഈ വൈറസ് ലോകജനതയെ ഭീഷണിപ്പെടുത്തുകയാണ്. ചെന്‍ പരാമര്‍ശിച്ചു. നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും പരിഗണിക്കാതെ അധികാരത്തിലും നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്യുന്നത്.’ എണ്ണമറ്റ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് തടങ്കല്ഡ പാളയങ്ങളില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒബാമ സര്‍ക്കാര്‍ 2012-ലാണ് ചെന്നിനെ അമേരിക്കയിലെത്തിച്ചത്. ജന്മനാ അന്ധനായ വ്യക്തിയാണ് ചെന്‍ ഗ്വാങ്ചെന്‍.
Discussion about this post