കോഴിക്കോട്: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് ഇപ്പോൾ കേരളം കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സ്വർണ്ണക്കടത്തിനെ സഹായിക്കാൻ യു.എ.ഇ കോൺസുലേറ്റിൽ കിടന്ന് നിരങ്ങിയവരാണ് ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായദിശയിൽ പുരോഗമിക്കുകയാണ്.അതിനെ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയപ്പോഴാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ ഫയലുകൾക്ക് തീവെച്ചത്.
സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നപ്പോൾ തന്നെ സി.പി.എമ്മിനെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ജനങ്ങൾക്ക് മനസിലായതാണ്.കുടുങ്ങുമെന്നായപ്പോൾ കേസ് വഴി തിരിച്ചു വിടാനാണ് സി.പി.എം ശ്രമിക്കുന്നത്.കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതു കൊണ്ടു മാത്രമാണ് സ്വർണ്ണക്കള്ളക്കടത്ത് പുറത്തു വന്നത്.ഇതിൻ്റെ ചൊരുക്കാണ് സി.പി.എം വി.മുരളീധരനോട് തീർക്കുന്നത്.സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനുള്ള മന്ത്രി ബാലൻ്റെ ഭീഷണി ജനാധിപത്യവിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.












