ഡൽഹി: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. റഷ്യൻ വാക്സിനായ ‘സ്പുട്നിക് 5’ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനും രാജ്യത്ത് ക്ലിനിക്കൽ പരീക്ഷണം നടത്താനുമുള്ള റഷ്യയുടെ അപേക്ഷ ഇന്ത്യ പരിഗണിക്കുകയാണെന്നാണ് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിൻ ഉത്പാദനത്തിൻ്റെ സാധ്യത തേടി ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളെ സമീപിച്ചു കഴിഞ്ഞതായും റിപ്പോർട്ട് ചെയ്യുന്നു.
വാക്സിൻ ഉത്പാദനവും ക്ലിനിക്കൽ പരീക്ഷണവും സംബന്ധിച്ച് ഇന്ത്യയുടെയും റഷ്യയുടെയും ഭാഗത്തു നിന്ന് നിര്‍ണായകമായ നീക്കം നടന്നെന്നാണ് വാര്‍ത്താ ഏജൻസിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉടൻ ഉണ്ടാകും. ‘രാജ്യത്തിൻ്റെ അടുത്ത സുഹൃത്തായ’ റഷ്യയിൽ നിന്നുള്ള ഈ വാഗ്ദാനത്തിന് വളരെ പ്രാധാന്യമുണ്ടെന്നായിരുന്നു നീതി ആയോഗ് അംഗമായ ഡോ. വി കെ പോൾ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്പുട്നിക് 5 വാക്സിൻ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഏജൻസിയായിരിക്കും പരീക്ഷണം നിയന്ത്രിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ നിര്‍മാണത്തിൽ ഇന്ത്യയുടെ സഹകരണം ഇന്ത്യയ്ക്കും ലോകത്തിനും ഒരു പോലെ ഗുണകരമാണ് ഡോ. പോള്‍ ചൂണ്ടിക്കാട്ടി. വൻതോതിൽ വാക്സിൻ്റെ ഉത്പാദനം നടത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്നത് നിര്‍മാണയകമാണ്. “ഇത് റഷ്യയ്ക്കും നല്ലതാണ്, ഇന്ത്യയ്ക്കും നല്ലതാണ്. ശേഷിക്കുന്ന വാക്സിനോ നിശ്ചിത അളവിലുള്ള വാക്സിനോ ലോകത്തിൻ്റെ മറ്റു ഭാഗങ്ങള്‍ക്കും വാഗ്ദാനം ചെയ്യാനാകും.” അദ്ദേഹം പറഞ്ഞു. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ സഹായത്തോടെ റഷ്യൻ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആൻ്റ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചത്. ഈ മാസം തന്നെ വാക്സിൻ്റെ വിതരണം റഷ്യ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യൻ വാക്സിൻ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം നിരവധി ഇന്ത്യൻ കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. റഷ്യൻ വാക്സിൻ്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി വൻതോതിൽ വാക്സിൻ നിര്‍മാണം നടത്തുകയും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തകുയം ചെയ്യണമെന്ന് നാഷണൽ കൊവിഡ് 19 വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ചെയര്മാൻ കൂടിയായ വി കെ പോളിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നു. സര്‍ക്കാര്‍ സമീപിച്ച മൂന്ന് കമ്പനികള്‍ ഇതിനോടകം വാക്സിൻ നിര്‍മാണത്തിൽ താത്പര്യം അറിയിച്ചതായും മറ്റു കമ്പനികള്‍ സാധ്യത പരിഗണിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ത്യയിൽ ഉള്‍പ്പെടെ ഉത്പാദനവും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണവും നടക്കുന്ന ഓക്സ്ഫഡ് സര്‍വകലാശാലയുടെ ക്ലിനിക്കൽ പരീക്ഷണം താത്കാലികമായി നിര്‍ത്തി വെച്ച സാഹചര്യത്തിലാണ് റഷ്യൻ വാക്സിനെപ്പറ്റിയുള്ള വാര്‍ത്തകളും പുറത്തു വരുന്നത്.
Discussion about this post