വാഷിംഗ്ടൺ : യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ഇസിഒഎസ്ഒസി) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണിൽ (യുഎൻസിഎസ്ഡബ്ലിയു) അംഗത്വം നേടി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ അംഗമായിട്ടുള്ള 54 രാജ്യങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകൾ നേടിയപ്പോൾ ചൈനയ്ക്ക് പകുതി വോട്ടു പോലും ലഭിച്ചില്ല.
38 വോട്ട് നേടിയാണ് ഇന്ത്യ യുഎൻസിഎസ്ഡബ്ലിയു -ൽ അംഗമായത്. 2021 മുതൽ 2025 വരെയുള്ള നാലു വർഷം രാജ്യം യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണിൽ അംഗമായിരിക്കും. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു-ടി എസ് തിരുമൂർത്തി ട്വീറ്റ് ചെയ്‌തു. ജൂണിൽ ഇന്ത്യയ്ക്ക് യു.എൻ സുരക്ഷാ സമിതിയിൽ താൽകാലിക അംഗത്വം ലഭിച്ചിരുന്നു. അന്ന്, 192- ൽ 184 വോട്ടുകൾ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post