ഡല്‍ഹി: കശ്മീരില്‍ ഒരു വർഷത്തിനിടെ സൈന്യം വധിച്ചത് നുഴഞ്ഞുകയറിയ കൊടും ഭീകരര്‍ ഉള്‍പ്പടെ 177 ഭീകരരെ. എഴുപത്തിരണ്ട് ഓപ്പറേഷനിലൂടെയാണ് ഇത്രയും ഭീകരരെ സൈന്യം കാലപുരിക്കയച്ചത്. ഇതില്‍ വിദേശികളും ഉള്‍പ്പെടും. ശ്രീനഗറില്‍ മാത്രം ഈവര്‍ഷം പതിനാറുഭീകരരെ വധിച്ചെന്നാണ് ജമ്മുകാശ്മീര്‍ പൊലീസ് മേധാവി പറയുന്നത്. ഇന്നുമാത്രം മൂന്നുപേരാണ് സൈന്യത്തിന്റെ തോക്കിനിരയായത്.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍മാരായ റിയാസ് നായിക്ക്, ജുഹനൈദ് സെഹ്റായ് എന്നിവരെ വധിക്കാനായത്. സേനയുടെ വലിയ നേട്ടമാണ്. കഴിഞ്ഞ മേയിലാണ് ഇരുവരെയും വധിച്ചത്. കൂടാതെ കൊടും ഭീകരര്‍ ഉള്‍പ്പടെ നിരവധിപേരെ പിടികൂടാനും സൈന്യത്തിന് കഴിഞ്ഞു.
ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഗ്രൂപ്പുകള്‍ മാത്രമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉന്നതര്‍ പലരും നഷ്ടപ്പെട്ടതോടെ ഹിസ്ബുള്‍ മുഹാജിദീന്റെ ശല്യം തീരെ കുറഞ്ഞിരിക്കുകയാണ്. പലമേഖലകളിലും ഇവരുടെ പ്രവര്‍ത്തനം ഇല്ലെന്നുതന്നെ പറയാം.
ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാന്‍ താത്പര്യമുളളവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും മറിച്ചാണെങ്കില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും സൈന്യം വ്യക്തമാക്കുന്നു. ഇന്ത്യന്‍ സൈന്യം, സി ആര് പി എഫ്, ജമ്മുകാശ്മീര്‍ പൊലീസ്, അതിര്‍ത്തി രക്ഷാ സേന എന്നിവര്‍ സംയുക്തമായാണ് കാശ്മീരില്‍ ഭീകരരെ നേരിടുന്നത്.
Discussion about this post