തിരുവനന്തപുരം : പൊതു മുതൽ നശിപ്പിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് മുൻ എസ്എഫ്ഐ സെക്രട്ടറി നസീമിനെതിരെയുള്ള കേസ് പിൻവലിക്കാൻ നീക്കം. പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത സംഭവത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി. കേസ് പിൻവലിക്കുകയാണെന്ന കാര്യം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചത്.
പിൻവലിക്കൽ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വിവരം സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രോസിക്യൂഷൻ സാക്ഷികളോട് നവംബർ 11 ന് കോടതിയിൽ ഹാജരാകാൻ സി.ജെ എം.ആർ ജയകൃഷ്ണൻ ഉത്തരവിട്ടു. മുമ്പ്, യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും ഉൾപ്പെട്ട നസീമിനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം ഭരണനേതൃത്വം കൊട്ടിഘോഷിച്ച് നടന്നിരുന്നതാണ്. എന്നാൽ, പാർട്ടി തന്നെയാണ് ഇപ്പോൾ നസീമിനെതിരെയുള്ള കേസ് പിൻവലിക്കാൻ മുന്നിട്ടിറങ്ങിയിട്ടുള്ളതെന്ന് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് കേസ് പിൻവലിക്കൽ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
Discussion about this post