ഗുജറാത്തിന്റെ അഭിമാനമായ അക്ഷർധാം ക്ഷേത്രം കുരുതിക്കളമായിട്ട് 18 വർഷം തികയുന്നു.വർഷങ്ങൾക്കു മുമ്പ് ഒരു സെപ്റ്റംബർ 24നാണ് രണ്ട് ഭീകരർ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അക്ഷർധാം മന്ദിർ ആക്രമിച്ചത്.24 സെപ്റ്റംബർ 2002 -ൽ നടന്ന ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് ലഷ്കർ-ഇ-ത്വയ്ബയിലെ ഭീകരരാണെന്ന് അന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സെപ്റ്റംബർ 24 ന് വൈകീട്ട് 4.45 ഓടെയാണ് അക്ഷർധാം ക്ഷേത്രസമുച്ചയത്തിന്റെ മൂന്നാം ഗേറ്റിനു സമീപം രണ്ടു ഭീകരരെത്തുന്നത്.ഇവർ ക്ഷേത്രത്തിന്റെ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ക്ഷേത്രത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ബൊചസാൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (ബിഎപിഎസ്) എന്ന സംഘടനയിലെ വൊളന്റിയേഴ്സ് സുരക്ഷാ പരിശോധനയ്ക്കായി ഇവരെ പിടിച്ചു നിർത്തി.ഉടൻ തന്നെ ഭീകരർ എകെ-56 റൈഫിളുകൾപുറത്തെടുത്തു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരിൽ പലരും വെടിയേറ്റു പിടഞ്ഞു വീണു.ക്ഷേത്രത്തിന്റെ വേലി ചാടിക്കടന്ന് ഇരുവരും നാലു പാടും വെടിയുതിർത്തു.ഗേറ്റിനകത്തുള്ള ലൈബ്രറിക്ക് മുന്നിലാണ് ഭീകരർ ആദ്യമെത്തിയത്. കെട്ടിടത്തിലെ വരാന്തയിൽ നിന്ന മൂന്ന് പേർക്ക് നേരെ ഭീകരരുടെ തോക്കുകൾ തിരിഞ്ഞു.കാതടപ്പിക്കുന്ന ശബ്ദത്തിൽ വെടി പൊട്ടി. രക്തത്തിൽ കുളിച്ച് മൂവരും നിലത്തുവീണു.
തലങ്ങും വിലങ്ങും വെടിയുതിർത്തു കൊണ്ട് ഭീകരർ ക്ഷേത്ര സമുച്ചയത്തിലെ അമ്യൂസ്മെന്റ് പാർക്കിനിടയിലൂടെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലേക്ക് നീങ്ങി. നടപ്പാതയിൽ സ്ഥാപിച്ചിരുന്ന വലിയൊരു മ്യൂസിക് ഫൗണ്ടൻ കടന്ന് മുന്നിൽ കണ്ട വലിയൊരു ജനക്കൂട്ടത്തിനു നേരെ ഭീകരർ കുതിച്ചു.പ്രധാന കെട്ടിടത്തിനു മുന്നിൽ ദർശനം നടത്താനെത്തിയ ഭക്തർക്കു നേരെ ഭീകരർ ഓർക്കാപ്പുറത്ത് ഗ്രനേഡുകൾ വലിച്ചെറിഞ്ഞു. നിരവധി ഭക്തരാണ് നിന്നനിൽപ്പിൽ കഷണങ്ങളായി ചിതറിത്തെറിച്ചത്.ബിഎപിഎസ് വൊളന്റിയർമാർക്കൊപ്പം ക്ഷേത്രത്തിന്റെ സൂപ്പർവൈസർ ഖോദ്സിൻ ജാദവും ഭീകരുടെ നീക്കങ്ങൾ കാണുന്നുണ്ടായിരുന്നു.ഭക്തർക്ക് നേരെ കുതിക്കുന്ന ഭീകരരെ കണ്ടയുടൻ ഖോദ്സിൻ ജാദവ് ക്ഷേത്രത്തിലെ വൊളന്റിയർമാരോട് ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളടയ്ക്കാൻ നിർദേശിച്ചു.ജാദവിന്റെ ബുദ്ധിപരമായ ഈ നീക്കത്തിൽ 35 പേരാണ് രക്ഷപ്പെട്ടത്.
അക്ഷർധാം ക്ഷേത്രത്തിൽ ഭീകരാക്രമണമുണ്ടായ വിവരം 4.48 ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലറിയിക്കുന്നത്.15 മിനിറ്റിനുള്ളിൽ ഗുജറാത്ത് പോലീസും കമാൻഡോ യൂണിറ്റും ക്ഷേത്രത്തിലെത്തി. പോലീസും കമാൻഡോ യൂണിറ്റും സംയുക്തമായി നൂറോളം ഭക്തരെ സുരക്ഷിതരായി പുറത്തെത്തിച്ചു. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനകത്ത് പ്രവേശിക്കാൻ കഴിയാതിരുന്നതിൽ ക്രുദ്ധരായ ഭീകരർ എക്സ്‌ബിഷൻ ഹാളിലേക്ക് കുതിച്ചു. എക്സിബിഷൻ ഹാളിന്റെ മതിലുകൾ അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് അവർ ചാടിക്കടന്നു.ഹാളിനകത്ത് ഒരു ഡോക്യുമെന്ററിയുടെ പ്രദർശനം നടക്കുകയായിരുന്നു. പ്രദർശനം കാണുകയായിരുന്ന കുട്ടികളും സ്ത്രീകളുമടക്കമുള്ളവർക്കെതിരെ പിറകിലൂടെ എത്തിയ ഭീകരർ വെടിയുതിർത്തു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ നിരവധി പേർ പിടഞ്ഞു വീണു. ഭീകരരിൽ ഒരാൾ ഷോ കണ്ടു കൊണ്ടിരുന്ന അവരുടെ ഇടയിലേക്ക് രണ്ടു ഗ്രനേഡുകൾ വീശിയെറിഞ്ഞു. ഉഗ്രസ്ഫോടനത്തിൽ കുട്ടികളടക്കം 25 പേർ തൽക്ഷണം മരിച്ചു. ഭീകരാക്രമണത്തിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത് ഈ സംഭവത്തിലാണ്. അപ്പോഴേക്കും ക്ഷേത്രത്തിനു വെളിയിൽ സുരക്ഷാ സേനകൾ എത്തിച്ചേർന്ന വിവരമറിഞ്ഞ ഭീകരർ സുരക്ഷിതമായി ക്ഷേത്രത്തിനകത്ത് ഒളിച്ചിരിക്കാനുള്ള ശ്രമമായി.
വൈകീട്ട് ആറരയോടെ, ക്ഷേത്രത്തിനകത്തെ നടപ്പാതയ്ക്കു മുകളിലൂടെ സ്റ്റേറ്റ് പോലീസ് കമാൻഡോസ് അകത്തു കടന്നു. രക്ഷപെടാൻ മാർഗങ്ങളൊന്നുമില്ലെന്ന് മനസ്സിലാക്കിയപ്പോൾ തന്നെയായിരിക്കണം, ഒളിച്ചിരിക്കുന്നിടത്ത് നിന്ന് കുതിച്ചു ചാടി കമാൻഡോസിനു നേരെ ഭീകരവാദികൾ വെടിയുതിർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോൺസ്റ്റബിൾ അർജുൻ സിംഗ് ഗമേട്ടി തൽക്ഷണം കൊല്ലപ്പെട്ടു.അതേസമയം, ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരെ വൈകീട്ട് ഏഴരയോടുകൂടി സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചിരുന്നു.
ക്ഷേത്രത്തിലെ അന്തരീക്ഷം നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന സർക്കാരിനു സാധിച്ചില്ല. സ്ഥിതിഗതികൾ കൈവിട്ടു പോകുകയാണെന്ന് മനസ്സിലായ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി, 5:15 ആയപ്പോഴേക്കും നാഷണൽ സെക്യൂരിറ്റി ഗാർഡുകളെ വിന്യസിക്കണമെന്ന് അന്നത്തെ ഉപപ്രധാനമന്ത്രിയായ എൽ.കെ അദ്വാനിയോട് ആവശ്യപ്പെട്ടു. മോദി ആവശ്യപ്പെട്ടതനുസരിച്ച് രാത്രി പത്തു മണിയോടെ നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ഒരു യൂണിറ്റ് അക്ഷർധാമിലെത്തി.
ആസ്ഥാനത്തു നിന്നും പുറപ്പെട്ട വണ്ടിയിൽ വച്ചു തന്നെ അക്ഷർധാം ക്ഷേത്രം മന്ദിരത്തിന്റെ ബ്ലൂപ്രിന്റ് നോക്കി സ്ഥലം മനപ്പാഠമാക്കിയ കമാൻഡോകൾ നിമിഷങ്ങൾ കൊണ്ടായിരുന്നു ഓപ്പറേഷൻ_വജ്രശക്തി പ്ലാൻ ചെയ്തത്. പതിനൊന്നരയോടെ എൻ.എസ്.ജി സൈനികർ ക്ഷേത്രത്തിനകത്തേക്ക് ഇരച്ചു കയറി ഓപ്പറേഷൻ ആരംഭിച്ചു. പുലർച്ചെയോടെ നാഷണൽ സെക്യൂരിറ്റി ഗാർഡിനെ കൂടാതെ റാപിഡ് ആക്ഷൻ ഫോഴ്‌സും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സുമടക്കമുള്ള സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തിയിരുന്നു. പുറത്തു നടക്കുന്നതെന്തെന്നറിയാതെ അക്ഷമരായി പല തവണ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തു. രാത്രി മുഴുവൻ വെടിശബ്ദങ്ങൾ നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്നു. ഭീകരർ ഇരുവരും മൂന്നാമത്തെ എക്സിബിഷൻ ഹാളിനു പിറകിലെ കുറ്റിക്കാടിനിടയിലേക്ക് നീങ്ങി. അവരെ കാണാതെ മുന്നോട്ടു നീങ്ങിയ പോലീസ് കോൺസ്റ്റബിൾ അല്ലാ രഖായുടെ ശരീരം തുളച്ചു കൊണ്ട് ബുള്ളറ്റുകൾ കടന്നുപോയി.
നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് കൂടുതൽ കാഷ്വാലിറ്റികൾ ഒഴിവാക്കാൻ സൂര്യോദയം വരെ കാത്തിരിക്കാൻ തീരുമാനിച്ചു.പിറ്റേ ദിവസം രാവിലെ 6.30 ക്ക് ഭീകരരുടെ കൃത്യസ്ഥാനം കമാൻഡോകൾക്ക് മനസിലായി. ചെടികൾക്കിടയിൽ ഒളിച്ചിരുന്ന രണ്ടു ഭീകരരെയും എൻഎസ്ജി ഉദ്യോഗസ്ഥർ വെടിയുണ്ടകളിൽ കുളിപ്പിച്ചു.
അക്ഷർധാം ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും, ഒരു കമാൻഡോ ഓഫീസറുമുൾപ്പെടെ 30 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കമാൻഡോ ഓഫീസർ രണ്ടു വർഷങ്ങൾക്കുശേഷം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. എല്ലാത്തിനും ശേഷം, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളേർപ്പെടുത്തി 2002 ഒക്ടോബർ 7- ന് അക്ഷർധാം ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറന്നു കൊടുത്തു.അക്ഷർധാം ഭീകരാക്രമണത്തിൽ എടുത്തു പറയേണ്ട ഒരു ധീരത ഡി.എസ്.പിയായ ആർ.ആർ ബ്രഹ്മഭട്ടിന്റെയായിരുന്നു. ക്ഷേത്രത്തിനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഭട്ട്, കൂടുതൽ പൊലീസ് എത്തിച്ചേരുന്നതുവരെ ഒറ്റയ്ക്കാണ് ഭീകരരെ നേരിട്ടത്. ഭക്തരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഇടതു കൈയ്ക്ക് വെടിയേറ്റു. പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഇടതുകൈയിൽ ബുള്ളറ്റ് നീക്കം ചെയ്ത് മുറിവും, വലതുകൈയിൽ ഊരിപ്പിടിച്ച പിസ്റ്റളുമായി ആ ധീരൻ 30 മിനിറ്റിനുള്ളിൽ തിരിച്ചെത്തി ഓപ്പറേഷനിൽ വീണ്ടും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ വസതിക്ക് 10 മിനിറ്റ് ദൂരം മാത്രം അകലമുള്ള സ്വാമി നാരായൺ അക്ഷർധാം ക്ഷേത്രത്തിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണം ഒരു സന്ദേശമായിരുന്നു.”എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ഞങ്ങൾക്ക് ആക്രമണം നടത്താൻ കഴിയും” എന്ന ഈ സന്ദേശത്തിന് നരേന്ദ്രമോദി സർക്കാർ മറുപടി കൊടുത്തത് സ്റ്റേറ്റ് പോലീസിന്റെ എൻകൗണ്ടർ യുഗത്തിന് തിരിതെളിച്ചു കൊണ്ടാണ്. ശേഷം ഉണ്ടായത് ചരിത്രം.
Discussion about this post