ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ സിവിൽ സർവീസ് പരീക്ഷ ഇനിയും നീട്ടിവെക്കാനാകില്ലെന്ന് യു പി എസ് സി സുപ്രീം കോടതിയിൽ അറിയിച്ചു. നേരത്തെ മേയ് 31-ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെത്തുടർന്ന് ഒക്ടോബർ 4-ലേക്ക് പുനർനിശ്ചയിക്കുകയായിരുന്നു. അത് ഇനിയും മാറ്റി വെക്കാൻ സാധിക്കില്ലെന്ന് യു പി എസ് സി വ്യക്തമാക്കി.
കോവിഡിനു പുറമെ വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കൂടി സ്ഥിതി പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20 പരീക്ഷാർഥികളാണ് കോടതിയെ സമീപിച്ചത്. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച കോടതിയിൽ വാദം നടക്കവേയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.
വിഷയത്തിൽ നാളെ തന്നെ വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി യു പി എസ് സിയോട് ആവശ്യപ്പെട്ടു. തുടർന്ന് കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.









