കല്പറ്റ : പോലീസിനെ കുരുക്കിലാക്കി വയനാട്ടിലെ ലക്കിടിയിൽ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിലെ ഫോറൻസിക് റിപ്പോർട്ട്. ജലീൽ വെടിയുതിർത്തിരുന്നില്ല എന്നാണ് പുറത്തുവന്നിട്ടുള്ള ഫോറൻസിക് പരിശോധനാ ഫലം. പോലീസ് പരിശോധനയ്ക്ക് അയച്ച തോക്കിൽനിന്നും ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ജലീലിന്റെ വലതു കയ്യിലും വെടിമരുന്നിന്റെ അംശമില്ലെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.
വയനാട്ടിലെ വൈത്തിരിയിലുള്ള ഉപവൻ എന്ന സ്വകാര്യ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് 2019 മാർച്ച് ആറിനാണ് ജലീൽ കൊല്ലപ്പെട്ടത്. റിസോർട്ടിലെത്തി മാവോയിസ്റ്റുകൾ ഉടമയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് വാക്കുതർക്കത്തിൽ കലാശിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളെ നേരിടുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണങ്ങൾ ശക്തിപ്പെടുകയാണ്.
Discussion about this post