കൊച്ചി : കേരളത്തിൽ സെപ്റ്റംബറിൽ ലഭിച്ചത് റെക്കോർഡ് മഴ. സെപ്റ്റംബറിൽ സംസ്ഥാനത്ത് പെയ്തത് 60.17 സെന്റീമീറ്റർ മഴയാണ്. ഇതോടെ 1878 സെപ്റ്റംബറിൽ പെയ്ത 58. 61 സെന്റീമീറ്റർ മഴയുടെ റെക്കോർഡ് ഈ വർഷം മറികടന്നു. ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കുന്ന കാലാവർഷ സീസണിലും കേരളത്തിൽ ശക്തമായ മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാത്രം 222.79 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ഈ സമയം ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 204.92 സെന്റീമീറ്റർ ആയിരുന്നു. ഇതോടെ, ഈ വർഷം 9% മഴ കൂടുതൽ ലഭിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് സംസ്ഥാനത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിലും ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലുമാണ്. കാസർഗോഡ് 360.56 സെന്റീമീറ്റർ മഴയും തിരുവനന്തപുരത്ത് 115.37 സെന്റീമീറ്റർ മഴയുമാണ് ലഭിച്ചത്.
Discussion about this post