തിരുവനന്തപുരം : പോലീസിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി നടക്കുന്നത് വൻ പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും ഡിവൈഎസ്പിയും ഉൾപ്പെടെയുള്ളവരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
രാജസ്ഥാൻ,ഒഡീഷ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചനകൾ.ഋഷിരാജ് സിങ്, പി. വിജയൻ, ജി ലക്ഷ്മണൻ എന്നിവരുടെ പേരിൽ വരെ വ്യാജ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഐജി പി.വിജയന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പി.വിജയൻ ഐപിഎസ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. ഇതേ പേരിൽ, അദ്ദേഹത്തിന്റെ വേരിഫൈഡ് പേജ് നിലവിലുണ്ട്.
അതേസമയം, തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ തന്റെ പേരിൽ ആരോ വ്യാജ ഐ.ഡി ഉണ്ടാക്കിയിരിക്കുകയാണെന്നും അതിൽ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സൃഷ്ടാവ് കൂടിയാണ് 1999 ബാച്ച് ഐപിഎസ് ഓഫീസറായ പി.വിജയൻ.
Discussion about this post