കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് കടത്തിയത് രണ്ടു ലക്ഷത്തോളം ഡോളറെന്ന് കസ്റ്റംസ്. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് പ്രതി ഡോളർ കടത്തിയതെന്ന് കസ്റ്റംസ് വെളിപ്പെടുത്തുന്നു. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അധികൃതർ ഇപ്രകാരം സൂചിപ്പിക്കുന്നത്.
1.90 ലക്ഷത്തിലധികം ഡോളറാണ് പ്രതി വിദേശത്തേക്ക് കടത്തിയത്. ഈ സംഭവത്തിൽ കസ്റ്റംസ് പുതിയ കേസ് രജിസ്റ്റർ ചെയ്യുമെന്നും, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും പ്രതി ചേർക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണോ ഡോളറാക്കി കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
ലൈഫ് മിഷൻ ഇടപാടിനായി മൂന്നു കോടി അറുപത് ലക്ഷം രൂപ ഡോളറാക്കി യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ സ്വദേശി ഖാലിദിന് കൈമാറിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിൽ നിന്നുള്ള വിഹിതമാണോ സ്വപ്ന ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ വച്ച് കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
Discussion about this post