കൊച്ചി : മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ വച്ചായിരുന്നുവെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്.2017-ൽ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയെക്കുറിച്ച് സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൊടുത്ത മൊഴിയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
മുഖ്യമന്ത്രിയും യു.എ.ഇ കോൺസൽ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ആശയ വിനിമയത്തിനായി ശിവശങ്കറിനെ ബന്ധപ്പെടാൻ പിണറായി വിജയൻ നിർദ്ദേശിച്ചതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കോൺസുലേറ്റിലെ സെക്രട്ടറിയായത് മുതൽ മുഖ്യമന്ത്രി പിണറായി വിജയനു തന്നെ അറിയാമെന്നും സ്വപ്ന വെളിപ്പെടുത്തി. തനിക്ക് 48 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും സ്വപ്ന എൻഫോഴ്സ്മെന്റ് അധികൃതരോട് പറഞ്ഞു.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷവും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സംശയത്തിന്റെ നിഴലിൽ തന്നെയെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തുന്നത്. സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളടക്കം അറിയാവുന്ന ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന മൊഴി കസ്റ്റംസ് വിശ്വസിക്കുന്നില്ല. ഇത്രയും അടുപ്പമുള്ള വ്യക്തി, സ്വർണക്കടത്ത് പിടിച്ച ശേഷം സ്വപ്നയെ വിളിച്ചിട്ടില്ലെന്ന് പറയുന്നതിൽ തന്നെ അസ്വാഭാവികതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.സ്വപ്ന ഒളിവിൽ കഴിയുന്ന സമയത്ത് ഒരു പ്രത്യേക നമ്പറിൽ നിന്നെത്തിയ ഫോൺകോളുകളും ശിവശങ്കറും തമ്മിലുള്ള ബന്ധമാണ് കസ്റ്റംസ് സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.
Discussion about this post