തൃശൂർ: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ദേവസ്വം ബഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ശബരിമല ആചാരത്തിന് വിരുദ്ധമാണെന്ന് ബിജെപി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഭണ്ഡാരത്തിലാണ് കണ്ണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നടവരവിലെ പണത്തോടുള്ള ആര്‍ത്തി ദേവസ്വം ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്‌ത്തേങ്ങയും നെയ്യഭിഷേകവും പാടില്ല, കൂട്ടശരണം വിളിയും, വിരിവെക്കലും പാടില്ല, പമ്പയില്‍ മുങ്ങാന്‍ പാടില്ല, പ്രസാദം വാങ്ങാന്‍ പാടില്ല. പണം മാത്രം കൊടുക്കാം, എത്ര വേണേലും കൊടുക്കാം, കടകംപള്ളി തന്ത്രിക്ക് പണം മാത്രം മതി. അയ്യപ്പന്മാര്‍ക്ക് കോവിഡ് വരുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ല, പണം മാത്രമാണ് പ്രശ്നമെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.
നട തുറന്ന് പൂജ മാത്രം നടത്തുന്നതിന് പകരം ആചാരലംഘനത്തോടെ ആളുകളെ പ്രവേശിപ്പിക്കുന്നത് ശബരിമല വിശ്വാസങ്ങളെ ഹനിക്കുവാന്‍ മാത്രമാണ് ഇടയാക്കുക. വിലക്കുകളോടെയുള്ള ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഗുരുസ്വാമിമാര്‍ക്ക് മല ചവിട്ടാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതും അതേസമയം മറ്റുള്ളവർക്ക മല ചവിട്ടാൻ കഴിയുന്നതും ആചാര വിരുദ്ധമാണെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.









