പാരിസ് : കുട്ടികൾക്ക് പ്രവാചകനായ മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചു കൊടുത്ത അധ്യാപകനെ അക്രമി കഴുത്തറുത്ത് കൊന്നു. കൊലയാളിയെ സംഭവസ്ഥലത്തു വച്ചു തന്നെ പോലീസ് വെടിവെച്ചു കൊന്നു. മധ്യ വടക്കൻ പാരീസിലെ കാൺഫ്ലാൻസ്-സെയ്‌ന്റ് ഹോണറിൻ സ്കൂളിന് സമീപമാണ് കൊലപാതകം നടന്നത്.
ചരിത്ര അധ്യാപകൻ ക്ലാസിനിടയിൽ പ്രവാചകന്റെ ചിത്രം കാണിച്ചതാണ് അക്രമിയെ കൊലപാതകത്തിന് പ്രേരിപ്പിച്ച സംഭവം എന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാംമത വിശ്വാസ പ്രകാരം പ്രവാചകന്റെ ചിത്രം വരയ്ക്കുന്നതോ പ്രദർശിപ്പിക്കുന്നതോ വിലക്കപ്പെട്ടതായതിനാൽ, ഇസ്ലാംമത വിദ്യാർഥികളെ മാറ്റി നിർത്തി മറ്റുള്ള വിദ്യാർഥികൾക്കാണ് അധ്യാപകൻ പഠനത്തിന്റെ ഭാഗമായി ചിത്രം കാണിച്ച് കൊടുത്തത്. റോഡിൽ പരസ്യമായാണ് വലിയ കത്തിയുമായി എത്തിയ അക്രമി അധ്യാപകന്റെ കഴുത്തറുത്തത്. നിമിഷനേരം കൊണ്ട് സ്ഥലത്തെത്തിയ ഫ്രഞ്ച് പോലീസ് കത്തിയുമായി നിന്ന അക്രമിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഫ്രാൻസിൽ മതവിമർശനം നിയമവിധേയമാണ്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം മത സ്വാതന്ത്ര്യത്തിനു മുകളിലാണെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഈയിടെ പ്രഖ്യാപിച്ചിരുന്നു. 2015-ൽ, ഫ്രാൻസിൽ പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് പ്രശസ്തമായ ചാർലി ഹെബ്ദോ മാഗസിന്റെ ഓഫീസിൽ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.











