കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയോട് മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് (ഇ.ഡി) നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ദുബായില്‍ ജോലി ചെയ്യുന്ന ഒരാളെ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ നാടു കടത്തി കേരളത്തിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു ഒരാവശ്യം. ഈ നീക്കം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ എന്തിനാണ് പ്രവാസി മലയാളിയെ നാടു കടത്താന്‍ ശ്രമിച്ചതെന്നാണ് അന്വേഷിക്കുന്നത്. അലാവുദീന്‍ എന്നയാള്‍ക്ക് കോണ്‍സുലേറ്റില്‍ ജോലിക്ക് ജലീൽ ശ്രമിച്ചതായാണ് സ്വപ്നയുടെ രണ്ടാമത്തെ വെളിപ്പെടുത്തല്‍. ഇതിനെക്കുറിച്ച് ജലീലിനെ വിളിച്ചു വരുത്തി ചോദിക്കും.
അതേസമയം, എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്വപ്നയ്ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നു ശിവശങ്കറിന് അറിയാമായിരുന്നതായി സരിത്ത് ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നും സരിത്ത് വ്യക്തമാക്കി.
Discussion about this post