തിരുവനന്തപുരം: കുറ്റവാളികൾക്കെതിരെ സാമൂഹ്യവിരുദ്ധ നിയമം (കാപ്പ) ചുമത്താൻ ഉള്ള അധികാരം ഉന്നത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന ശുപാർശ ചെയ്ത് ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ട്. ജില്ലാ കലക്ടർമാരുടെ ജോലിഭാരം വർദ്ധിച്ച സാഹചര്യത്തിലും, കാപ്പ ചുമത്താനുള്ള നടപടിക്രമങ്ങൾക്ക് വളരെ കാലതാമസം നേരിടുന്നുവെന്നതിനാലും ഡി.ഐ.ജി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് കാപ്പ ചുമത്താനുള്ള അധികാരം നിയമപരമായി നൽകണമെന്ന് ജയിൽ പരിഷ്കരണ സമിതി ശുപാർശ ചെയ്തു.
ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരാണ് സമിതിയുടെ അധ്യക്ഷൻ. മഹാരാഷ്ട്രയിൽ ഉള്ളതു പോലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കണമെങ്കിൽ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യ നിയമം നിർമ്മിക്കണമെന്നും, പോലീസ് സേനയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കഴിവുകെട്ടവരെയും പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കേസ് ഡയറികൾ പൂർണ്ണമായും ഡിജിറ്റൽ ആക്കണമെന്നും കെട്ടിക്കിടക്കുന്ന കേസുകൾ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്.
എല്ലാ കോടതി വളപ്പുകളിലും ജയിൽ സെല്ലുകൾ ആരംഭിക്കണമെന്നും തടവുകാരെ നേരിട്ട് ഹാജരാക്കുന്നതിന് പകരം, വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കുറ്റകൃത്യങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവര ശേഖരണവും ബോധവൽക്കരണവും നടത്തണമെന്നും മുൻ ജയിൽ മേധാവി ഡോ.അലക്സാണ്ടർ ജേക്കബ്, സുരക്ഷാ വിദഗ്ധൻ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട് എന്നിവർ അംഗങ്ങളായ സമിതി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post