തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കിരൺ ആരോഗ്യ സർവ്വേയിലെ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി വിവരം. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ്(പി.എച്ച്.ആർ.ഐ.) ആരോഗ്യസർവേയിലെ വിവരങ്ങൾ കൈമാറുന്നതെന്നാണ് റിപ്പോർട്ട്. പി.എച്ച്.ആർ.ഐയുമായുള്ള സഹകരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും പി.എച്ച്.ആർ.ഐ. പ്രതിനിധികളുടെയും ഇ-മെയിലുകൾ പുറത്തുവിട്ട് കാരവൻ മാഗസിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ ഈ ആരോപണങ്ങൾ ഉയർന്നപ്പോൾ ഒരു വിവരവും കനേഡിയൻ കമ്പനിക്ക് കൈമാറുന്നില്ലെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പറഞ്ഞത് കള്ളമാണെന്നും ആരോഗ്യസർവേയ്ക്കായി പി.എച്ച്.ആർ.ഐ. മുടക്കിയത് കോടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യസർവേയിലെ വിവരങ്ങൾ പി.എച്ച്.ആർ.ഐയ്ക്ക് കൈമാറുന്നതിനെക്കുറിച്ചും പദ്ധതിക്ക് പിന്നിലെ വൻ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വ്യക്തമാക്കുന്ന ഇ മെയിൽ സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പദ്ധതിക്കെതിരെ ഉയർന്നേക്കാവുന്ന ആരോപണങ്ങൾ നേരിടേണ്ടതിനെക്കുറിച്ച് അധികൃതർ നടത്തിയ ചർച്ചകളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഏഴ് വർഷങ്ങൾക്ക് മുൻപ് യു.ഡി.എഫ്. സർക്കാർ അവതരിപ്പിച്ച കെ.എച്ച്.ഒ.ബി.സർവേയാണ് കിരൺ സർവേ എന്ന പേരിൽ 2018ൽ എൽഡിഎഫ് സർക്കാർ വീണ്ടും നടപ്പിലാക്കിയത്. ഇത്തവണ രാഷ്ട്രീയപരമായോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ മുൻകൂട്ടി കാണണമെന്നും അതിനുള്ള തന്ത്രങ്ങൾ രൂപവത്‌കരിച്ച ശേഷം ആരംഭിക്കാമെന്നും അധികൃതർ പറയുന്ന മെയിലുകളും പുറത്തു വന്നിരിക്കുകയാണ്. 2016ൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി വീണ്ടും ചാർജ്ജെടുത്ത രാജീവ് സദാനന്ദൻ, പി.എച്ച്.ആർ.ഐ. കോർഡിനേറ്റർ സുമതി രംഗരാജൻ, പി എച്ച് ആർ ഐ മേധാവിയും കാനഡയിലെ മക് മാസ്റ്റർ സർവകലാശലയിലെ പ്രാഫസറുമായ സലീം യൂസഫ് എന്നിവരുടെ മെയിലുകളാണ് പുറത്തു വന്നിരിക്കുന്നത്.
2016 ഒക്ടോബറിൽ യൂസഫ് അയച്ച മെയിലിലാണ് വിവരങ്ങൾ കൈമാറുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കുന്നത്. വിവരങ്ങൾ കൈമാറുന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥയെന്ന് മെയിലുകളിൽ നിന്ന് വ്യക്തമാകുന്നത്.
കേരളത്തിൽ പത്ത് ലക്ഷം പേരുടെ വിവരങ്ങളാണ് കിരൺ സർവേ പ്രകാരം ശേഖരിക്കുന്നത്. ആരോഗ്യവകുപ്പ് ശേഖരിക്കുന്ന വിവരങ്ങൾ വിദേശ കമ്പനികളിലേക്ക് പോകുന്നത് ഗുരുതരമായ ചൂഷണങ്ങൾക്ക് വഴിവെക്കുമെന്നാണ് വിദഗ്ധർ ആരോപിക്കുന്നത്.
Discussion about this post