തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സിൽ പ്രസിഡന്റിന്റെ പി.എ. സിപിഎമ്മിന്റെ നോമിനിയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായും നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജന്‍സികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ശുപാര്‍ശ ചെയ്ത് യുവജന കമ്മീഷന്റെ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശ പ്രകാരമാണ് അവരെ മേഴ്‌സി കുട്ടന്റെ പി.എ. ആക്കിയതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള സ്പോർട്സ് കൗൺസിലിന്റെ കാർ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തു നിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പി.എ. നിരവധി തവണ വിദേശത്തു പോയി. സർക്കാർ സംവിധാനങ്ങളെ ആകെ സ്വര്‍ണക്കടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പി.എ. യാതൊരു ആവശ്യവുമില്ലാതെ നിരവധി തവണ വിദേശയാത്ര നടത്തി കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങളാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ വലിയ നീക്കങ്ങൾ നടത്തി. ഇക്കാര്യത്തില്‍ അന്വേഷണം വേണം.
ബിനീഷിനെ കെ.സി.എ. പുറത്താക്കണം. എന്നാല്‍ ഇതിന് കെ.സി.എ. തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കെ.സി.എ. അങ്ങനെ ചെയ്യാത്തതിന് കാരണം ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് കെ.സി.എയിലെ ഒരു വിഭാഗം വലിയ സാമ്പത്തിക തട്ടിപ്പുകളാണ് നടത്തിയത്. ഇത് സംബന്ധിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതിനോടകം അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ കെ.സി.എയില്‍ നടന്നിട്ടുള്ള അഴിമതികളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്തമായ വിവരം വന്നിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post