ധാക്ക : ബംഗ്ലാദേശിൽ ഇസ്ലാം മതത്തെയും മുഹമ്മദ് നബിയേയും രൂക്ഷമായി വിമർശിച്ച ഹിന്ദു പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. ബംഗ്ലാദേശിലെ ധാക്കയിലുള്ള ജഗന്നാഥ് യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) മൂന്നാം വർഷ വിദ്യാർത്ഥിനിയായ തിഥി സാർക്കെറിനെയാണ് കാണാതായത്.
മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഒക്ടോബർ 23 ന് തിഥിയെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഇസ്ലാം മതത്തെയും മുഹമ്മദ് നബിയേയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനു 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം കോളേജിൽ നിന്നും പുറത്താക്കുമെന്നും സസ്‌പെൻഷൻ ഓർഡറിൽ സൂചിപ്പിച്ചിട്ടുണ്ട്. വേൾഡ് ഹിന്ദു സ്ട്രഗിൾ കൗൺസിൽ ജെഎൻയു യൂണിറ്റ് കൺവീനറും സ്റ്റുഡന്റ് പ്രൊട്ടക്ഷൻ കൗൺസിൽ ജെഎൻയു യൂണിറ്റ് ഓഫീസ് സെക്രട്ടറിയുമാണ് തിഥി സാർക്കെർ. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിനായി തിഥി പോലീസ് സ്റ്റേഷനിലേക്ക് പോയിരുന്നുവെന്നും ശേഷം, ദുർഗാ പൂജ മണ്ഡപത്തിലേക്കുള്ള യാത്രാമധ്യേയാണ് പെൺകുട്ടിയെ കാണാതായതെന്നും തിഥിയുടെ മാതാപിതാക്കൾ പറഞ്ഞു.
തിഥിയുടെ മൊബൈൽ ഫോൺ ഓഫായതിനാൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമല്ല. തിഥിയെ കാണാതായി 6 ദിവസം കഴിഞ്ഞിട്ടും പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും കണ്ടെത്താൻ പോലീസിനായിട്ടില്ല.












