റഫാലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി വിമാനങ്ങളിൽ ഹാമർ മിസൈലുകൾ ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. മീക്കാ, മീറ്റിയോർ എന്നീ മിസൈൽ സംവിധാനങ്ങൾക്കു പുറമെയാണ് ഇന്ത്യൻ റഫാലുകളിൽ ഹാമർ മിസൈലുകൾ കൂടി ഘടിപ്പിക്കാനൊരുങ്ങുന്നത്.
60-70 കിലോമീറ്ററിനുള്ളിലെ ഏത് പ്രതിരോധവും ഹാമർ മിസൈലുകൾക്ക് നിഷ്പ്രയാസം തകർക്കാൻ സാധിക്കും. ഹൈലി അജൈൽ മോഡുലാർ മ്യുണീഷൻ എക്സ്റ്റൻഡഡ് റേഞ്ച് എന്നതിന്റെ ചുരുക്കപ്പേരാണ് ഹാമർ. ലഡാക്ക് പോലുള്ള പർവ്വത പ്രദേശങ്ങളിലെ ബങ്കറുകൾ തകർക്കാൻ വരെ ഹാമർ മിസൈലുകൾക്കു സാധിക്കും. ഇന്ത്യ ഫ്രാൻസുമായി ഹാമറുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെക്കുന്നത് സെപ്റ്റംബറിലാണ്. ഈ മാസം അവസാനത്തോടെ ഹാമറുകൾ അംബാല വ്യോമതാവളത്തിൽ എത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഫ്രാൻസിൽ നിന്നും ഇന്ത്യ എത്ര ഹാമറുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യം പുറത്തു വിട്ടിട്ടില്ല. സാധാരണ കരാറിലേർപ്പെട്ടാൽ ഒരു വർഷം കഴിഞ്ഞാണ് രാജ്യങ്ങൾക്ക് ഫ്രാൻസ് ഹാമറുകളെത്തിക്കാറുള്ളത്. എന്നാൽ, ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഗണിച്ച് മറ്റു രാജ്യങ്ങൾക്കായി നിർമ്മിച്ചു വെച്ചിരുന്ന മിസൈലുകൾ ഇന്ത്യയ്ക്ക് നൽകാൻ ഫ്രഞ്ച് ഭരണാധികാരികൾ തീരുമാനിക്കുകയായിരുന്നു.
Discussion about this post