തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് വകുപ്പ്. സ്വർണക്കടത്ത് പ്രതികളുടെ ഉന്നത സ്വാധീനം കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കാത്തിരിക്കുകയാണ് എൻ ഐ എ.
സ്വർണക്കടത്തിനും ലൈഫിനും പുറമെ കെ ഫോൺ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ വമ്പൻ പദ്ധതികളിലെല്ലാം പിടിമുറുക്കിയിരിക്കുകയാണ് ഇഡി. മുഖ്യമന്ത്രിയുടെ വലംകൈയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ സി എം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള രവീന്ദ്രനെ ഡിസ്ചാർജ് ചെയ്താലുടൻ ഇ ഡി ചോദ്യം ചെയ്യും. ശിവശങ്കറുമായി അടുത്ത ബന്ധമാണ് രവീന്ദ്രനുള്ളത്. രവീന്ദ്രനിലൂടെ മുഖ്യമന്ത്രിയിലേക്ക് എത്താമെന്നാണ് ഇ ഡിയുടെ കണക്ക് കൂട്ടൽ.
സർക്കാർ പദ്ധതികളിൽ ക്രമക്കേട് കാട്ടിയെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് രവീന്ദ്രനും ശിവശങ്കറിനും പുറമെ മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെക്കൂടി ഇഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായാണ് സൂചന. സ്വർണ്ണക്കടത്തിലെ ഇവരുടെ ബന്ധവും ഇഡി അന്വേഷിക്കുന്നുണ്ട്.
സ്വപ്നയുടെ ഉന്നത ബന്ധങ്ങൾ കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇഡിയും പരിശോധിക്കും. രണ്ട് കമ്പനികൾക്ക് മാത്രമായി ലൈഫിലെ 26കരാറുകൾ ലഭിച്ചതിലും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരിക്കും. ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ഈ കമ്പനികൾക്ക് വിവരങ്ങൾ ചോർന്നുകിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളിൽ കൃത്രിമം നടന്നോയെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യാൻ ഒരുങ്ങവെ കേന്ദ്ര ഏജൻസികൾ തീർക്കുന്ന ത്രിശങ്കു സ്വർഗത്തിലാവുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
Discussion about this post