ശ്രീനഗർ: കശ്മീരിലേക്ക് ഭീകരർക്കായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പഴയതുപോലെ എത്തിക്കാനാകുന്നില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവൻ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ ശബ്ദ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. ജെയ്ഷ്-ഇ-മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറും സംഘടനയിലെ രണ്ടാമനുമായ മുഫ്തി റൗഫ് അസ്ഹർ ഭീകരർക്കയച്ച സന്ദേശമാണിതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരിലെ നഗ്രോട്ടയിലുള്ള ബെൻ ടോൾ പ്ലാസയിലുണ്ടായ ഏറ്റുമുട്ടലിൽ നേരത്തെ ജെയ്ഷ്-ഇ-മുഹമ്മദിലെ 4 ഭീകരരെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരർക്ക് മുഫ്തി സന്ദേശമയച്ചിട്ടുള്ളത്. ജെയ്ഷ് -ഇ-മുഹമ്മദിന്റെ തലവനായിരുന്ന മസൂദ് അസ്ഹറിന്റെ സഹോദരനാണ് മുഫ്തി റൗഫ് അസ്ഹർ.
നട്ടെല്ലിലെ തകരാറിനെ തുടർന്ന് മസൂദ് അസ്ഹർ ചികിത്സയിലായതിനാൽ മസൂദിന്റെ അഭാവത്തിൽ സംഘടന നിയന്ത്രിക്കുന്നത് മുഫ്തി റൗഫ് അസ്ഹർ ആണെന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലേക്കുള്ള ആയുധ കടത്തിൽ പാകിസ്ഥാനിലെ ഭീകരരുടെ പങ്കുകൂടിയാണ് ഈ സന്ദേശത്തിലൂടെ പുറത്തുവന്നിട്ടുള്ളത്.
Discussion about this post