കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കൊല്ലം കോട്ടാത്തലയിലാണ് സംഭവം. സംഘർഷത്തിൽ ഒരാളുടെ തല പൊട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.
കൊല്ലം കോട്ടാത്തലയിൽ ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കോട്ടാത്തല പടിഞ്ഞാറാം വാർഡിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂട്ടയടിയിൽ കലാശിച്ചത്.
ഇരു വിഭാഗങ്ങളിലും പെട്ട പ്രവർത്തകർ വയലിൽക്കട ഭാഗത്ത് വെച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ പ്രദേശവാസിയായ വിപിന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. വിമത വിഭാഗത്തിൽ ഉൾപ്പെട്ട ആളാണ് വിപിൻ.
തുടർന്ന് നടന്ന തമ്മിൽ തല്ലിൽ ഇരു വിഭാഗത്തിലുള്ളവർക്കും പരിക്കേറ്റു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഘർഷത്തിൽ വിപിൻ, രഞ്ജിത്ത്, ഷൈനു എന്നിവർക്ക് പരിക്കേറ്റു. ലാലു, ജയചന്ദ്രൻ, അജയകുമാർ എന്നിവർ അറസ്റ്റിലായി. സ്ഥലത്ത് ഇപ്പോഴും പൊലീസ് നിരീക്ഷണം തുടരുകയാണ്.
Discussion about this post