പാലക്കാട്: കള്ളപ്പണം ചിലവഴിക്കാനുള്ള വഴിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഊരാളുങ്കൽ ലേബർ കോപറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ നൽകിയ കരാറുകളിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത് നിൽക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്നും മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻ്റേയും മറയായിട്ടാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായായുടെ അഴിമതി കൂടുതൽ പുറത്തു വരികയാണ്. മുഖ്യമന്ത്രിയുടെ പങ്കാളിത്തം കൂടുതൽ തെളിഞ്ഞു വരികയാണ്. ഐസകും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നത്തിൽ സിപിഎം പിണറായിയെ കൈവിടുകയാണ്. മുഖ്യമന്ത്രി എത്രയും വേഗം രാജിവയ്ക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നില്ല. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും സിപിഎം തോൽക്കും എന്നതിനാലാണത്. സിപിഎമ്മിനും മുഖ്യമന്ത്രിയെ വേണ്ടാതായെന്നും അദ്ദേഹം പരിഹസിച്ചു.
കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്. കെഎസ്എഫ്ഇ മാത്രമല്ല കെഎഫ്സിയിലും വലിയ അഴിമതിയാണ് നടക്കുന്നത്. ധനവകുപ്പിന് കീഴിലെ പലവകുപ്പുകളിലും തോമസ് ഐസക് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി ചിട്ടിയിലെ തട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിണറായി വിജയന് വട്ടാണെന്നാണ് വിജിലൻസിനെ വിമർശിച്ചു പറഞ്ഞതിലൂടെ ഐസക്ക് അർത്ഥമാക്കിയത്. ഈ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയും തോമസ് ഐസക്കും അഴിമതിക്കാരാണ്. കിഫ്ബി പണിത സ്കൂളുകൾ തകരാൻ പോകുകയാണ്. വലിയ അഴിമതിയാണ് നടന്നത്. കള്ളപ്പണം നിക്ഷേപിക്കാനുള്ള മറയാക്കി സഹകരണ ബാങ്കുകളെ പോലെ ഊരാളുങ്കലിനെയും ഈ സർക്കാർ മാറ്റിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
തോമസ് ഐസക്കിൻ്റെ വകുപ്പിലെ പല സ്ഥാപനങ്ങളിലും അഴിമതി നടക്കുന്നുണ്ട്. കേരള ലോട്ടറിയിലും പലതരം അഴിമതികൾ നടക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫ് – യുഡിഎഫ് ബന്ധം നിലനിൽക്കുന്നുണ്ട്. ഇവിടെ സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. യുഡിഎഫ് കേരളത്തിൽ നിർജീവമാണ്. പലയിടത്തും ഇതിനോടകം യുഡിഎഫ് അപ്രസക്തമായി കഴിഞ്ഞു. പിണറായിയും കോടിയേരിയും പ്രചാരണത്തിന് ഇറങ്ങാത്തത് എന്താണ് മാധ്യമങ്ങൾക്ക് വാർത്തയല്ലാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
Discussion about this post