ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴ് സൂപ്പർ താരം രജനികാന്ത്. ജനുവരിയിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഡിസംബർ 31ന് ഉണ്ടാകുമെന്നും താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്.
ஜனவரியில் கட்சித் துவக்கம்,
டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல 🤘🏻 pic.twitter.com/9tqdnIJEml— Rajinikanth (@rajinikanth) December 3, 2020
രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് രജനി മക്കൾ മണ്ഡ്രത്തിന്റെ ജില്ലാ ഭാരവാഹികളുടെ ഒരു യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഈ യോഗത്തിൽ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടതായാണ് വിവരം. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിനും മണ്ഡ്രം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായി താരം അറിയിച്ചിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ സത്യസന്ധവും ധാർമ്മികവും സുതാര്യവും അഴിമതി രഹിതവും മതേതരവും മതാതീത ആത്മീയവുമായ രാഷ്ട്രീയം തമിഴ്നാട്ടിൽ ഉരുത്തിരിയുമെന്നും രജനികാന്ത് വ്യക്തമാക്കി.
അതേസമയം രജനികാന്ത് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന സൂചനകൾ ശക്തമാണ്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാന തീരുമാനം യുക്തമായ സമയത്ത് പ്രഖ്യാപിക്കപ്പെടുമെന്നും പ്രവർത്തകർ പ്രചാരണ പരിപാടികളിൽ വ്യാപൃതരാകാനും അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കൃഷ്ണാർജ്ജുനന്മാരോട് ഉപമിച്ച രജനികാന്ത് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധ്യത ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Discussion about this post