കൊല്ലം: കൊല്ലം മൺറോത്തുരുത്ത് സ്വദേശി മണിലാലിന്റെ കൊലപാതകം സിപിഎം ആസൂത്രണത്തിന്റെ ഭാഗമെന്ന് ബിജെപി. കൊല്ലപ്പെട്ട മണിലാലും പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട തുപ്പാശ്ശേരി അശോകനും സിപിഎം പ്രവർത്തകരാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
കൊല്ലപ്പെട്ടയാളിന്റെയും അറസ്റ്റിലായ അശോകന്റെയും കുടുംബങ്ങൾ ദീർഘകാലമായി സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. മണിലാൽ ഗൾഫിൽ നിന്ന് വന്ന ശേഷം മയൂഖം എന്ന പേരിൽ ഒരു റിസോർട്ട് നടത്തിയിരുന്നു. ഇവിടെ നിന്നും ചാരായം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളം ഇയാൾ റിമാൻഡിൽ കഴിഞ്ഞിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട അശോകൻ തന്റെ സ്വന്തം പേരിലുണ്ടായിരുന്ന ഇരുനില കെട്ടിടം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന റെജിലാലിന് വാടകയ്ക്ക് കൊടുത്തിരുന്നു. ആ കെട്ടിടം മദ്യപാനത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കുമായി സിപിഎം പ്രവർത്തകർ ഉപയോഗിച്ച് വരികയായിരുന്നു. ഇതിൽ അശോകന്റെ ഭാര്യ എതിർപ്പ് പ്രകടിപ്പിക്കുകയും തുടർന്ന് കെട്ടിടത്തിൽ നിന്നും നാട്ടുകാർ സിപിഎം പ്രവർത്തകരെ പുറത്താക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ നിരവധി നാണം കെട്ട സംഭവങ്ങൾ ഈ കൊലപാതകത്തിന് പശ്ചാത്തലമായിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സി പി എം നടത്തുന്നത്. ഈ സാഹചര്യത്തിൽ കൊലപാതകവുമായി പാർട്ടിക്കോ സംഘപരിവാർ സംഘടനകൾക്കോ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി മൺറോത്തുരുത്ത് പഞ്ചായത്ത് സമിതി വ്യക്തമാക്കി. പാർട്ടിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളെയും നിഷേധിക്കുകയാണെന്നും അർഹിക്കുന്ന അവഗണനയോടെ തള്ളുകയാണെന്നും ബിജെപി അറിയിച്ചു.
അതേസമയം കൊലപാതകത്തിന് പിന്നിൽ ബിജെപി- ആർ എസ് എസ് നേതൃത്വമാണെന്ന് സിപിം ആവർത്തിച്ച് ആരോപിക്കുകയാണ്. സംഭവത്തെ തുടർന്ന് മൺറോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാൽ സംഭവം രാഷ്ട്രീയ പ്രേരിതമാണോയെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് കേസ് അന്വേഷിക്കുന്ന ഈസ്റ്റ് കല്ലട പൊലീസ് വ്യക്തമാക്കി.
Discussion about this post