കൊച്ചി: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രധാന പങ്കാളിയെന്ന് കസ്റ്റംസ് കോടതിയിൽ. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ ഇടപെട്ടത് അത്യപൂർവ്വമാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്‍റെ ഭാവി പദ്ധതികളുടെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കർ കൈമാറിയെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുള്ള റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിദേശത്ത് നിന്നുള്ള സ്വർണ്ണക്കടത്തിൽ എം ശിവശങ്കർ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് കസ്റ്റംസ് ആവർത്തിച്ചു. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ പല പദ്ധതികളുടെയും വിവരം എം ശിവശങ്കർ സ്വർണണക്കടത്ത് കേസിലെ പ്രതികൾക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. അതിനാൽ ശിവശങ്കറിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ആവശ്യം പരിഗണിച്ച കോടതി ശിവശങ്കറിന്റെ കാലാവധി ഈ മാസം 22 വരെ നീട്ടി.
Discussion about this post