അന്യഗ്രഹജീവികൾ യഥാർത്ഥമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഇതേകുറിച്ച് അറിയാമെന്നും മുൻ ഇസ്രായേലി സ്‌പേസ് സെക്യൂരിറ്റി മേധാവിയുടെ വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബഹിരാകാശ സുരക്ഷാ വിഭാഗത്തിന്റെ മുൻ മേധാവി ഹയിം എഷാദാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിട്ടുള്ളത്.
അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് ഇസ്രായേലി പത്രമായ യെദിയോട്ട് അഹറനോട്ടിന് നൽകിയ അഭിമുഖത്തിലാണ്. അന്യഗ്രഹ ജീവികളും മനുഷ്യരെ പോലെ തന്നെ പ്രപഞ്ചത്തിലെ മറ്റു ജീവനുള്ള ഗ്രഹങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് ഏറെ കൗതുകമുള്ളവരാണെന്ന് പ്രഫസറും റിട്ടയേർഡ് ജനറലുമായ എഷാദ് പറയുന്നു. പറക്കും തളികകളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടിട്ടില്ല. ഇക്കാര്യങ്ങൾ ഉൾകൊള്ളാൻ മനുഷ്യ സമൂഹം ഇപ്പോഴും തയ്യാറായിട്ടില്ലെന്നും അത്‌കൊണ്ടാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, അമേരിക്കൻ സർക്കാരും അന്യഗ്രഹ ജീവികളും തമ്മിലൊരു കരാറുണ്ടാക്കിയിട്ടുണ്ടെന്നും അഭിമുഖത്തിൽ ഹയിം എഷാദ് പറഞ്ഞു. എഷാദിന്റെ വെളിപ്പെടുത്തലുകൾ വിവാദമായതോടെ പ്രതികരണവുമായി നാസ രംഗത്തു വന്നിട്ടുണ്ട്. അന്യഗ്രഹ ജീവികളുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നാസ പറഞ്ഞത്.
Discussion about this post