തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ വോട്ട് കച്ചവടം നടത്തിയത് പ്രകടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സമ്പൂര്‍ണമായി തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തങ്ങളുടെ വോട്ട് എല്‍ഡിഎഫിന് മറിച്ചുവിറ്റെന്നും ഇതിലൂടെ എത്ര ലാഭം കിട്ടിയെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയ്ക്ക് വിജയ സാധ്യത ഉള്ള സ്ഥലങ്ങളില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ പരസ്യ ധാരണയുണ്ടായി. തിരുവനന്തപുരത്ത് ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തി എന്ന് വിജയരാഘവന്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു. മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിലും ഇത് തന്നെയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്‍ഡിഎഫിനെ നേരിടാന്‍ കോണ്‍ഗ്രസിന് പകരം ജനങ്ങള്‍ ബിജെപിയെ ആണ് കണക്കാക്കുന്നത്. കേരളത്തില്‍ യുഡിഎഫിന് പകരം ബിജെപി ആയി മാറുകയാണ്. നിരവധി പുതിയ ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് ഷെയറിലും ബിജെപി വലിയ മുന്നേറ്റം നടത്തിയെന്ന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post