ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുള്ള കാരക് ജില്ലയിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്തു. പ്രദേശത്തെ മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രം തകർക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദൃശ്യങ്ങളിൽ ക്ഷേത്രത്തിനകത്ത് തീ കത്തിച്ച് എറിയുന്നതായും കാണാം. ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഇത്തിഷാം അഫ്ഗാൻ പ്രതികരിച്ചു. പാകിസ്ഥാൻ ന്യൂനപക്ഷങ്ങളെ എങ്ങിനെയാണ് പരിഗണിക്കുന്നത് എന്നതിന്റെ തെളിവാണിതെന്നും ഇത്തിഷാം അഫ്ഗാൻ കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നിൽ മൗലാന ഷരീഫ് എന്ന വ്യക്തിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇസ്ലാമാബാദിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കാൻ രണ്ടാഴ്ച മുമ്പ് സർക്കാർ അനുമതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം.












