തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം പരിഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം എതിര്‍ക്കുക പിന്നെ അതിന് പിറകെ പോവുക എന്നതാണ് ഇടതുപക്ഷത്തിന്റെ എല്ലാ കാലത്തുമുള്ള നിലപാട്. ഇതും അങ്ങനെയുള്ളതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എങ്ങനെയാണ് നിയമം ജനങ്ങളെ ബാധിക്കുകയെന്ന് സമരക്കാര്‍ പോലും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിജെപി എം എൽ എ ഓ രാജഗോപാൽ പറഞ്ഞു. കര്‍ഷകര്‍ക്ക് ഇപ്പോഴും ചര്‍ച്ചകള്‍ ചെയ്യാമെന്നും സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉപകാരപ്പെടുമെന്നും മറ്റ് പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകർക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്താൻ ഉദ്ദേശിച്ച് കൊണ്ടുവന്നിട്ടുള്ളതാണെന്നും അദ്ദേഹം പ്രമേയത്തിന്മേല്‍ നടന്ന ചർച്ചയിൽ അഭിപ്രായം രേഖപ്പെടുത്തി.
ഈ നിയമത്തെ എതിർക്കുന്നവർ കർഷക താൽപര്യത്തിന് എതിരായി നിൽക്കുന്നവരാണ്. കാർഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷൻ ഏജന്റുമാരെയും ഒഴിവാക്കി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ എവിടെയും കൊണ്ടുപോയി വിൽക്കാൻ അധികാരം നൽകുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളതെന്നും ഓ രാജഗോപാൽ വിശദീകരിച്ചു.
കർഷകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. എന്നാൽ കർഷകർ ചർച്ചയ്ക്ക് ഉപാധിവെച്ചതുമൂലമാണ് അത് നടക്കാതെപോയത്. ഈ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മുൻപ് കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നതാണ്. സിപിഎം അതിനായി ആവശ്യമുന്നയിച്ചിരുന്നതാണെന്നും ഓ രാജഗോപാൽ ഓർമ്മിപ്പിച്ചു.
Discussion about this post