പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂര്‍ണ ഉത്തരവാദി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടര്‍ക്കിഷ് ചാനലായ ‘എ ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്. ‘രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള തര്‍ക്കത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ല, അതിനാല്‍ കാശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് പാകിസ്ഥാന്‍ ലോക സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്.’ – ഇമ്രാൻ പറഞ്ഞു.
താന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനായി ആദ്യ നീക്കം തന്നെ അതായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. സൗഹൃദം വളര്‍ത്തിയെടുക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നോട്ട് പോകാനും താന്‍ മോദിയോട് ആവശ്യപ്പെട്ടുവെന്നും പക്ഷേ, വിഷയത്തില്‍ നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.
read also: മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന്; നിര്‍ണായക പരീക്ഷണവുമായി ഭാരത് ബയോടെക്
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുവന്‍ പാകിസ്ഥാന്‍ വിരുദ്ധ വികാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു മോദിയെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്ക പ്രശ്നമാണ് കശ്മീര്‍. കശ്മീര്‍ തര്‍ക്ക പ്രശ്നം പരിഹാരം കാണാന്‍ ഞങ്ങള്‍ തയ്യാറാണെങ്കിലും ഇവിടുത്തെ പ്രധാന തടസം ഇന്ത്യയാണെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു.
2019 ഓഗസ്റ്റ് 5 ലെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികള്‍ക്ക് ശേഷം മോദി സര്‍ക്കാര്‍ കശ്മീരിലെ മുസ്ലീം ഭൂരിപക്ഷം കുറയ്ക്കുന്നതിനായി അവിടെയുള്ള ജനസംഖ്യാശാസ്‌ത്രത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചുവെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post