തിരുവനന്തപുരം : യുവത്വത്തിലൂടെ തുടര്‍ഭരണം, വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഹൃദയപക്ഷത്തിലേറ്റാനുള്ള പുതു തന്ത്രം പയറ്റുകയാണ് സി പി എം . രണ്ടുതവണ തുടര്‍ച്ചയായി ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് അലിഖിത നിയമമുണ്ടെങ്കിലും മുന്‍ തിരഞ്ഞെടുപ്പുകളിലടക്കം പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് നയങ്ങളില്‍ വെള്ളം ചേര്‍ത്തിരുന്നു.
എന്നാല്‍ ഇക്കുറി തലമുറമാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സി പി എം. ഇതിനായി രണ്ട് കാരണങ്ങളാണ് നിരത്തുന്നത്. ബി ജെ പിയുടെ വോട്ട് ശതമാനത്തിലുള്ള വര്‍ദ്ധനവ് ഒരു വശത്ത്. യുവത്വത്തിലൂടെ വളരുന്ന ബി ജെ പിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നതും, കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതിനും നേതൃനിരയിലേക്ക് യുവാക്കളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക ആവശ്യമാണ്. ഇതിനായി മുതിർന്ന നേതാക്കൾക്ക് ഇത്തവണ സീറ്റ് നൽകില്ലെന്നാണ് സൂചന.
ഇവരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ഉൾപ്പെടുത്താനാണ് ആലോചന.രണ്ടില്‍ കൂടുതല്‍ മത്സരിച്ചവരെ ഇക്കുറി മാറ്റി നിര്‍ത്താനും സാധ്യത കൂടുതലാണ്. അതേസമയം വിജയസാധ്യത മാത്രം മുന്നില്‍കണ്ടായാല്‍ മുതിര്‍ന്ന ചിലര്‍ക്ക് വീണ്ടും സീറ്റുകള്‍ നല്‍കാനുമാണ് നീക്കം. മണ്ഡലത്തിന്റെ പൊതുസ്വഭാവവും നേതാക്കള്‍ നിര്‍വഹിക്കേണ്ട ചുമതലയും മുന്‍നിര്‍ത്തിയാകും സ്ഥാനാര്‍ത്ഥി നിര്‍ണയം.
എന്ത് വില കൊടുത്തും തുടര്‍ഭരണം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു സ്വീകാര്യതയുള്ള സ്വതന്ത്ര മുഖങ്ങളെ ഇക്കുറിയും പരീക്ഷിക്കാനാണ് സിപിഎം നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനും വീണ്ടും മത്സരിക്കുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രി ധര്‍മ്മടത്ത് തന്നെ വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോള്‍ ഇ.പി. ജയരാജന്‍ മട്ടന്നൂരില്‍ നിന്ന് കല്യാശ്ശേരിയിലേക്ക് മാറിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ലാത്ത കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.കെ. ശൈലജ അങ്ങനെയെങ്കില്‍ മട്ടന്നൂരിലേക്ക് മാറും. ആരോാഗ്യകാരണങ്ങളാല്‍ മന്ത്രി എം.എം. മണി മത്സരിക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. പാര്‍ട്ടി ചുമതലയിലേക്കു മാറണോ എന്നതായിരിക്കും എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍ എന്നിവരുടെ മത്സരസാധ്യത നിശ്ചയിക്കുക. തിരഞ്ഞെടുപ്പിനു ശേഷം സിപിഎം. സമ്മേളന നടപടികളിലേക്കു കടക്കുകയാണ്. ഇ.പി. ജയരാജന്‍ അടുത്ത സംസ്ഥാന സെക്രട്ടറിയാകാനുള്ള സാധ്യതയും കൂടുതലാണ്.
ഏഴുതവണ മത്സരിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത ജി. സുധാകരന്‍ ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന നല്‍കുന്നുണ്ട്. മത്സരിച്ച നാലുതവണയും ജയിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത തോമസ് ഐസക്കും മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം സിപിഎമ്മിനെ ധനകാര്യം കൈകാര്യം ചെയ്യുന്ന ഐസക്കിനെ എങ്ങനെ മാറ്റിനിര്‍ത്തുമെന്ന കാര്യത്തില്‍ വ്യക്തതകളില്ല.
Discussion about this post