കൊച്ചി: കൊച്ചി കോർപ്പറേഷനിൽ അഞ്ച് കൗൺസിലർമാരെ വെച്ച് ഞെട്ടിക്കുന്ന നീക്കവുമായി ബിജെപി. നികുതി അപ്പീൽ കമ്മിറ്റി സ്ഥിരം സമിതി പിടിക്കാൻ ബിജെപി നടത്തിയ അപ്രതീക്ഷിത നീക്കം ഇടത് മുന്നണിയുടെ കണ്ണു തള്ളിച്ചിരിക്കുകയാണ്. അട്ടിമറികളും ഇടത് വലത് ഒത്തുതീർപ്പും നടന്നില്ലെങ്കിൽ കോർപ്പറേഷനിൽ ബിജെപി ചരിത്രം കുറിക്കും.
എൽഡിഎഫ്– 34, യുഡിഎഫ്– 31, ബിജെപി– 5, സ്വതന്ത്രർ– 4 എന്നിങ്ങനെയാണു കൊച്ചി കോർപറേഷനിലെ കക്ഷി നില. അപ്രതീക്ഷിന നീക്കങ്ങൾക്കൊടുവിൽ സ്ഥിരം സമിതികളിൽ നേരിട്ടു തിരഞ്ഞെടുപ്പു നടന്ന 8 വനിത സംവരണ സീറ്റുകളിൽ 37-37 ആയിരുന്നു കക്ഷിനില. തുടർന്ന് മരാമത്ത് കമ്മിറ്റിയിലെ വനിത സംവരണ വോട്ടെടുപ്പിൽ സിപിഎം അംഗം എം.എച്ച്.എം. അഷ്റഫിന്റെ വോട്ട് അസാധുവായി. ഇതോടെ 36നെതിരെ 37 വോട്ടുകൾക്ക് യുഡിഎഫ് സീറ്റ് സ്വന്തമാക്കി.
മറ്റ് 4 സീറ്റുകളിൽ വോട്ടുകൾ 37-37 എന്ന നിലയിൽ തുല്യത പാലിച്ചു. ഇവിടെ നറുക്കെടുപ്പിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. എന്നാൽ നികുതി അപ്പീൽ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നിർണ്ണായകമാവുകയാണ്. നികുതി അപ്പീൽ കമ്മിറ്റിയിലേക്കു തിരഞ്ഞെടുപ്പു പൂർത്തിയായ 7 അംഗങ്ങളിൽ ബിജെപി– 4, യുഡിഎഫ്– 2, എൽഡിഎഫ്–1 എന്നതാണ് നിലവിലെ നില. ഭൂരിപക്ഷം നേടാൻ വേണ്ടത് 5 അംഗങ്ങളുടെ പിന്തുണയാണ്. ഇതോടെ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർ സുധ ദിലീപ്കുമാർ ആ സ്ഥാനം രാജിവച്ചു. ഇവർ ഇനി നികുതി അപ്പീൽ കമ്മിറ്റിയിലേക്കു മത്സരിക്കും.
18നു നടക്കുന്ന തിരഞ്ഞെടുപ്പിൽ സുധ ജയിച്ചാൽ നികുതി സമിതിയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമാകും. അങ്ങനെ സംഭവിച്ചാൽ ഇരു മുന്നണികളെയും, പ്രത്യേകിച്ച് കോർപ്പറേഷൻ ഭരിക്കുന്ന ഇടത് മുന്നണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന നീക്കമാകും അത്.
Discussion about this post