തിരുവനന്തപുരം: ചെലവ് ചുരുക്കലിനിടയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഇടതുമുന്നണി അധികാരത്തില്‍ എത്തിയതിന് ശേഷം മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി ചെലവഴിച്ചത് രണ്ട് കോടിയോളം രൂപയെന്ന് വിവരാവകാശ രേഖ.
മുഖ്യമന്ത്രി പിണറായി വിജയനാണ് തുക ചെലവഴിച്ചതില്‍ ഒന്നാം സ്ഥാനത്ത്. ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നതിനായി 29.22 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ക്ലിഫ് ഹൗസില്‍ 13.11 ലക്ഷം രൂപ ഫര്‍ണിച്ചറുകള്‍ വാങ്ങാനാണ് ഉപയോഗിച്ചത്. 2.07 ലക്ഷം രൂപ കര്‍ട്ടനും, 9.56 ലക്ഷം പൊതുമരാമത്ത് ജോലികള്‍ക്കും, 4.50 ലക്ഷം വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കും ചെലവഴിച്ചു.
23.41 ലക്ഷം രൂപ ചെലവഴിച്ച കടന്നപ്പള്ളി രാമചന്ദ്രനാണ് മുഖ്യമന്ത്രിക്ക് പിന്നാലെ രണ്ടാമന്‍. കടകംപള്ളി സുരേന്ദ്രന്‍ -18.50, എം.എം.മണി -13.81, ഇ.പി.ജയരാജന്‍ -13.57, കെ.കൃഷ്ണന്‍കുട്ടി -11.25, തോമസ് ഐസക് -9.81, ടി.പി.രാമകൃഷ്ണന്‍ -8.14, കെ.കെ. ശൈലജ -7.74, പി.തിലോത്തമന്‍ -7.66, എ.സി.മൊയ്തീന്‍ -7.43, കെ.രാജു -6.56, എ.കെ.ബാലന്‍ -6.26, ഇ.ചന്ദ്രശേഖരന്‍ -6.13, എ.കെ.ശശീന്ദ്രന്‍ -6.23, ജെ. മേഴ്സിക്കുട്ടിയമ്മ -5.71, കെ.ടി.ജലീല്‍ -3.93, വി.എസ്.സുനില്‍കുമാര്‍ -3.14, ജി.സുധാകരന്‍-2.65, സി. രവീന്ദ്രനാഥ്-1.37 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ ചെലവഴിച്ച തുക.
കന്റോണ്‍മെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 4.07 ലക്ഷം രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെലവഴിച്ചത്.
Discussion about this post