ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. കര്‍ഷകരും സര്‍ക്കാരും തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കൂടുതല്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ച തുടരണമെങ്കില്‍ സംഘടനകള്‍ തീയതി അറിയിക്കണമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തു. സംഘടനകള്‍ ആലോചിച്ച് ശനിയാഴ്ച 12 ന് മുന്‍പ് ചര്‍ച്ചയ്ക്കുള്ള പുതിയ തീയതി അറിയിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
18 മാസം നിയമങ്ങള്‍ മരവിപ്പിക്കാമെന്ന നിര്‍ദേശം മികച്ചതാണെന്നും അത് പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്രം മുന്നോട്ടുവച്ച ഉപാധികള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ക്കുള്ളിലെ അഭിപ്രായഭിന്നത തുടരുകയാണ്. ഏതാനും സംഘടനകള്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാമെന്ന നിലപാടിലാണ്. കര്‍ഷക നേതാക്കളും അഭിപ്രായഭിന്നത ഉണ്ടെന്ന വസ്തുത മറച്ചുവച്ചില്ല.ചില സംഘടനകള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുല അംഗീകരിക്കണമെന്നുണ്ട്. ഇത് ചര്‍ച്ച ചെയ്യും ഇവര്‍ പറയുന്നു.
കർഷക സമരത്തിലെ ചർച്ച പരാജയം, ഇതില്‍ കൂടുതല്‍ വീട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് സർക്കാർ
എന്നാല്‍ ചര്‍ച്ചയ്ക്കെത്തിയ തങ്ങളെ മന്ത്രി അപമാനിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. മൂന്നരമണിക്കൂറോളം മന്ത്രി തങ്ങളെ കാത്തിരുത്തിയെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷം കമ്മിറ്റി നേതാവ് എസ്എസ് പാന്ഥര്‍ പറഞ്ഞു. മന്ത്രി ചര്‍ച്ചയ്ക്കെത്തിയ ഉടന്‍ സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. യോഗം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. സമരം സമാധാനപരമായി തുടരുമെന്നും പാന്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാന്‍ ആവശ്യപ്പെട്ട മന്ത്രിമാര്‍ കാര്‍ഷിക നിയമങ്ങളില്‍ അപകാതയില്ലെന്ന് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ പരിഗണിക്കാന്‍ തയാറായാല്‍ മാത്രമേ അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കുകയുള്ളൂവെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു.
Discussion about this post