ലണ്ടൻ: യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപനശേഷി മാത്രമല്ല, മരണ നിരക്കും പുതിയ വകഭേദത്തിന് കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
ജനിതക വകഭേദം വന്ന കൊറോണ വൈറസ് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സിന്റെ പഠനത്തെ ആസ്പദമാക്കി ജോൺസൺ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലെ കോവിഡ് സ്ഥിതി മോശമാകുന്നതില്‍ വകഭേദം വന്ന വൈറസിന് കാര്യമായ പങ്കുണ്ടെന്ന് അദ്ദേഹം അറിയിച്ചു. രോഗം ബാധിച്ച് വെള്ളിയാഴ്ച 1401 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബ്രിട്ടണിലെ മരണം 95,981 ആയി.
ബ്രിട്ടണിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വൻ തോതിൽ വർദ്ധിക്കുകയാണ്. ഇത് കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയിലധികമാണ്.
Discussion about this post