ന്യൂഡല്‍ഹി: സിംഘുവില്‍ നാല് കര്‍ഷക നേതാക്കളെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടതായി കര്‍ഷകര്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞതെല്ലാം കളവെന്നു റിപ്പോർട്ട്. ആസൂത്രിതമായ നാടകമായിരുന്നു ഇതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഇപ്പോൾ വരുന്ന വാർത്തകൾ. കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വധിക്കാനെത്തിയ ആളെ പിടികൂടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇയാളെ മുഖംമൂടി ധരിപ്പിച്ച് പ്രതിഷേധക്കാര്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. 19കാരനായ യോഗേഷ് എന്ന യുവാവിനെയാണ് രാത്രി പിടികൂടിയതായി ഇവര്‍ അവകാശപ്പെട്ടത്. എന്നാല്‍ തന്നെ പ്രതിഷേധക്കാര്‍ ബലമായി പിടിച്ചുകൊണ്ടുവന്നതാണെന്ന് മുഖംമൂടിക്കാരന്‍ ഹരിയാന പോലീസിന് മൊഴി നല്‍കി. ഇവര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു ശേഷം കള്ളം പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഖംമൂടിക്കാരന്‍ പോലീസിനോട് പറഞ്ഞു.
പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന നാല് നേതാക്കളെ വധിക്കാനാണ് താന്‍ വന്നതെന്നാണ് യോഗേഷ് മധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം പ്രതിഷേധക്കാര്‍ എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം 26ന് നടക്കാനിരിക്കുന്ന ട്രാക്‌ടര്‍ റാലി അട്ടിമറിക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തില്‍ കർഷകർ ആരോപിച്ചിരുന്നു.









