നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായത്. ഇതിനിടയില്‍ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ കുറിച്ച കവിതയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന ബൈപ്പാസിനെ ആകാശസുന്ദരി, കോമളാംഗി എന്നെല്ലാമാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
കവിത ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ഹിറ്റായി കഴിഞ്ഞു. നാളെയുടെ സ്വപ്നങ്ങള്‍ എന്നാണ് കവിതയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കവിതയിലെ വരികള്‍ ഇങ്ങനെ,
‘ഓടിയോടി തിമര്‍ക്കും
ഗതാഗത വാഹന വ്യൂഹം
ഭവതിതന്‍ മേനിയില്‍
മേല്‍ മേല്‍ ഉരസി ഉരസി
രമിക്കവെ
ഭീതിയല്ലുത്സാഹമാണു
നിനക്കതു
രോമാഞ്ചമാണു
കദനമല്ലെന്നതും
സേവനം സേവനം
തന്നെ നിനക്കതു
ആകാശ സുന്ദരി! കോമളാംഗി!
നിന്റെ ആകര്‍ഷണത്തി-
നുപമയില്ലന്നൊന്നുമേ!
ആയത് നാട്ടിലെ പൂര്‍വി
കര്‍ കാട്ടിയ
കാലാതിവര്‍ത്തിയാം
ദാനകര്‍മം ഫലം,
ഖേദവിവാദ
കലാപശൂന്യം
തവകാലം ചരിത്രം
സുകൃതിനിയാണുനീ!
ഏവരും ഒന്നേ മൊഴിയുമ
നോഹരി!
“നീ എന്റെ നാടിന്റെ
സ്വപ്നപുത്രി
നീളെ പുനര്‍ജനിക്കുന്നി
താലപ്പുഴ
നാളതന്‍ സ്വപ്നങ്ങള്‍
പങ്ക് വെക്കു.”
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആദ്യയാത്ര നടത്തി.
കർഷക പ്രക്ഷോഭത്തിന്റെ മറവിൽ കലാപം: 14 ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സേവനത്തിന് വിലക്ക്
പൊതുമരാമത്ത് മന്ത്രി ആദ്യയാത്ര നടത്തിയതിനു പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമായതോടെ അന്ത്യമായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര സഹമന്ത്രിമാരായ വി കെ സിങ്, വി മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്ക്, പി തിലോത്തമന്‍, എ എം ആരിഫ് എം പി എന്നിവരും സന്നിഹിതര്‍ ആയിരുന്നു.
കഴിഞ്ഞദിവസം, ആലപ്പുഴ ബൈപ്പാസിനെച്ചൊല്ലിയുള്ള അവകാശവാദം തര്‍ക്കവിഷയമായ സാഹചര്യത്തില്‍ ജി സുധാകരനെ പ്രകീര്‍ത്തിച്ച് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യര്‍ രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സന്ദീപ് ജി വാര്യര്‍ നിതിന്‍ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരന്‍റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റെന്ന് പറഞ്ഞിരുന്നു. അവരില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് സ്വപ്നം മാത്രം ആകുമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് ജി വാര്യര്‍ പറഞ്ഞിരുന്നു.
Discussion about this post