കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഒരു വയസ്സ്. 2020 ജനുവരി 30നായിരുന്നു ലോകത്തെ വിറപ്പിച്ച കൊവിഡ് എന്ന മഹാമാരി ഇന്ത്യയിൽ എത്തിയത്. വുഹാനിലെ മെഡിക്കൽ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിയായിരുന്നു രാജ്യത്തെ ആദ്യ കൊവിഡ് രോഗി.
ഇതോടെ രാജ്യം ജാഗ്രതയിലായി. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമാനതകളില്ലാത്ത നൂറ്റാണ്ടിന്റെ പോരാട്ടം ഇന്ത്യ ആരംഭിച്ചു. രാജ്യത്തെ ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധനും പോരാട്ടം മുന്നിൽ നിന്ന് നയിച്ചു.
ഒന്നാം ഘട്ട പ്രതിരോധം വിജയിച്ചതിന് ശേഷം മാർച്ചിൽ വീണ്ടും ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പിന്നീട് രോഗത്തിന്റെ പിടിയിലായി. തുടർന്ന് ഇന്ത്യയുടെ ആരോഗ്യ ശീലങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നു.
രാജ്യം മാസ്കിട്ടു. ക്വാറന്റീൻ, സാമൂഹിക അകലപാലനം എന്നിവ ഓരോരുത്തരിലേക്കും കർശനമായി എത്തിക്കാൻ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിച്ചു. അടിയന്തരമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടു. ദുരവസ്ഥയിലായ ജനതക്ക് ഭക്ഷണവും മരുന്നും സൗജന്യമായി നൽകി സർക്കാർ ഒപ്പം നിന്നു.
വാക്സിൻ മാത്രമാണ് വൈറസ് ബാധയ്ക്ക് ഏക പോംവഴിയെന്ന് തിരിച്ചറിഞ്ഞ് രാജ്യം അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇടയ്ക്കുണ്ടായ തബ്ലീഗ് സമ്മേളനം പോലുള്ള ചില സംഭവങ്ങൾ പ്രതിരോധത്തിന് തിരിച്ചടിയായി. എങ്കിലും പ്രവചിക്കപ്പെട്ട മഹാദുരന്തത്തെ രാജ്യം അതിജീവിച്ചു. നൂറ്റിമുപ്പത് കോടി ജനതക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത പദ്ധതി ലോകശ്രദ്ധ പിടിച്ചു പറ്റി. ഹൈഡ്രോക്സീ ക്ലോറോക്വിൻ എന്ന ഔഷധം അമേരിക്ക ഉൾപ്പെടെ നൂറ്റിയൻപത് രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് ഇന്ത്യ ലോകത്തിന്റെ ഔഷധശാലയായി.
ഒക്ടോബറോടെ രാജ്യത്ത് രോഗവ്യാപനം കുറഞ്ഞു. വാക്സിൻ പദ്ധതികൾ ശരിയായ ദിശയിൽ മുന്നേറി. ജനുവരിയിൽ ഇന്ത്യയുടെ രണ്ട് കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പ്രക്രിയക്ക് ലോകം സാക്ഷ്യം വഹിച്ചു. സ്വന്തം ജനതക്ക് പുറമെ അയൽക്കാർക്കും ഇന്ത്യയുടെ സമ്മാനമായി സൗജന്യ വാക്സിൻ എത്തി. ലോകത്തിന്റെ ഫാർമസിയെന്ന് ബ്രിട്ടണും ലോകാരോഗ്യ സംഘടനയും ഇന്ത്യയെ വാഴ്ത്തി. തൊണ്ണൂറ്റിരണ്ട് ലോകരാജ്യങ്ങളിലേക്ക് ഇന്ത്യൻ വിമാനങ്ങൾ വാക്സിനുമായി പറന്നു.
അതേസമയം ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും രോഗവ്യാപനം നിയന്ത്രണ വിധേയമായെങ്കിലും കേരളത്തിൽ ആശങ്കയൊഴിഞ്ഞില്ല. നിലവിൽ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയർന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും കേരളത്തിലാണ്.
കൊവിഡിന് മുന്നിൽ അമേരിക്കയും ബ്രിട്ടണും ഇറ്റലിയും അടക്കമുള്ള വൻ ശക്തികൾ മുട്ടുമടക്കിയിടത്താണ് നൂറ്റിമുപ്പത് കോടി ജനതയുള്ള ഒരു രാജ്യം പിടിച്ചു നിന്നത്. പിടിച്ചു നിൽക്കാൻ കാണിച്ച ഉൾക്കരുത്തും താങ്ങായി നിന്ന നേതൃപാടവവും അതിജീവനത്തിലേക്കും തുടർന്ന് പ്രതിരോധത്തിലേക്കും ഒടുവിൽ പോരാട്ടത്തിലേക്കും വഴി തുറക്കുമ്പോൾ ലോകത്തിലെ ആദ്യ ശസ്ത്രക്രിയയും ആയുസ്സിന്റെ വേദവും പിറന്ന മണ്ണ് വീണ്ടും ലോകത്തിന് വിസ്മയമാകുന്നു.
രാജ്യത്തിന്റെ ആത്മാവിൽ ആയുർ മന്ത്രങ്ങൾ മുഴങ്ങുന്നു;
സർവേ സന്തു നിരാമയ
ലോകാ സമസ്താ സുഖിനോ ഭവന്തു
Discussion about this post