തിരുവനന്തപുരം: പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ഈ മാസം 20ന് മുൻപ് വിഷയത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.
അതേസമയം ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംസ്ഥാനവ്യാപകമായ നടന്ന മാർച്ചുകളുടെ നേർക്ക് പൊലീസ് അക്രമം അഴിച്ചു വിട്ടു. സമരത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന സർക്കാരിന്റെ ആരോപണം ഉദ്യോഗാർത്ഥികൾ തള്ളി. രാഷ്ട്രീയഭേദനന്യേ എല്ലാവരും സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
യുവാക്കളുടെ സമരത്തിന് പിന്തുണയുമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പ്രതിഷേധങ്ങൾ അരങ്ങേറി. ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനു നേർക്ക് പൊലീസ് ബലപ്രയോഗം നടത്തി. സമരക്കാർക്കും മാധ്യമ പ്രവർത്തകർക്കും നേരെ പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. ഇതിനെതിരെ ചില മാധ്യമ പ്രവർത്തകരും പ്രതിഷേധിച്ചു.
തൃശൂരും പാലക്കാട്ടും എറണാകുളത്തും യുവമോർച്ച നടത്തിയ മാർച്ചിന് നേർക്കും പൊലീസ് അതിക്രമം കാട്ടി. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ് എഫ് ഐ നേതാക്കൾ നസീമും ശിവരഞ്ജിത്തും പരീക്ഷയിൽ കൃതിമം കാട്ടിയതിനെ തുടർന്ന് അവസരം നഷ്ടമായ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിലുണ്ടായിരുന്ന യുവാക്കളും ഇന്നത്തെ സമരത്തിൽ പങ്കെടുത്തു. ഈ മാസം 20-ന് മുൻപ് വിജ്ഞാപനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
Discussion about this post