ബീജിംഗ്: ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. വാക്സിൻ എന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും കുത്തിവെച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഘത്തിലെ പ്രധാനിയായ കോംഗ് പിടിയിലായതോടെയാണ് വാക്സിൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ഉപ്പു ലായനിയും മിനറൽ വാട്ടറുമാണ് സംഘം കോവിഡ് വാക്സിനെന്ന പേരിൽ വിൽപ്പന നടത്തിയിരുന്നത്. നിരവധി പേരാണ് ഇത്തരത്തിൽ വ്യാജ കോവിഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചത്. യഥാർഥ വാക്സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി പുനസൃഷ്ടിച്ചാണ് കോങ് വ്യാജ വാക്സിനുകൾ വിപണിയിലെത്തിച്ചത്.
ഇത്തരത്തിൽ തയ്യാറാക്കിയ 600 ബാച്ച് വ്യാജവാക്സിനുകൾ നവംബറിൽ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്സിൻ കടത്തി. തട്ടിപ്പിലൂടെ കോങ് ഉൾപ്പെടെയുള്ള സംഘം ഏകദേശം 18 മില്യൺ യുവാൻ, അതായത് ഏകദേശം 20 കോടിയിലേറെ രൂപ സമ്പാദിച്ചതായാണ് റിപ്പോർട്ട്.
അതേസമയം കോവിഡ് വ്യാപനം ആദ്യം കണ്ടെത്തിയ ചൈനയിൽ ഇതുവരെ നാലു കോടി പേർക്ക് മാത്രമാണ് വാക്സിൻ നൽകിയതെന്നാണ് റിപ്പോർട്ട്. ചൈനയുടെ പുതുവത്സര ദിനമായ ഫെബ്രുവരി 12ന് മുൻപ് 10 കോടി ഡോസ് വാക്സിനുകൾ നൽകാൻ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല.
Discussion about this post