ലാഹോര്‍: തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കി 45 കാരൻ വിവാഹം കഴിച്ച പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ അഞ്ചുമാസം മുമ്പാണു ഫറാ ഷഹീനെ തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കിയശേഷം പെണ്‍കുട്ടിയെ നാല്പത്തിയഞ്ചുകാരനായ ഒരാള്‍ വിവാഹം കഴിച്ചു.
സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ ഫൈസലാബാദ് ജില്ലാ കോടതിയില്‍ പോലീസ് ഹാജരാക്കി.തുടർന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റാന്‍ കോടതി ഉത്തവിട്ടു. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് കണ്ടെത്തി.
അഹമ്മദാബാദില്‍നിന്ന് ജൂണ്‍ 25 ന് മൂന്നു മുസ്ലിം മതമൗലികവാദികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും 45 കാരനായ ഖൈസര്‍ അഹമ്മദ് പെണ്‍കുട്ടിയെ ഇസ്ലാമിലേക്കു മതം മാറ്റി വിവാഹം കഴിച്ചെന്നും മാതാപിതാക്കള്‍ പോലീസ് നല്കിയ പരാതിയില്‍ പറയുന്നു.
കാല്പാദത്തിലും മുട്ടിലും മുറിവുണ്ടെന്നും കുട്ടി അവശനിലയിലായിരുന്നെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലുയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇടപെട്ടിരുന്നു.
Discussion about this post