കാസർകോട്: സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ വ്യാപകമായി ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ വനിതകളെ കയറ്റിയത് തെറ്റായിപ്പോയി എന്ന സി.ദിവാകരൻ്റെ വാക്കുകളിലൂടെ വനിതകളെ പ്രവേശിപ്പിച്ചത് സർക്കാരാണെന്ന കാര്യം വ്യക്തമാണെന്നും സുരേന്ദ്രൻ കാസർകോട് പറഞ്ഞു. ശബരിമലയിൽ വനിതകളെ കയറ്റിയത് സർക്കാരാണെന്ന് സി.ദിവാകരൻ ശരിവയ്ക്കുന്നു. കാനം രാജേന്ദ്രനും സർക്കാരും ഇത് അംഗികരിച്ചു തരാൻ തയ്യാറുണ്ടോ. പരസ്യമായി മാപ്പു പറയാൻ സർക്കാർ തയ്യാറാവുമോ. ഇടത് മുന്നണി വിശ്വാസത്തിൻ്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ മാത്രമാണ് ഇടതു വലതു മുന്നണികൾ ശബരിമല വിഷയം ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം അഴിമതി ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മേഴ്‌സിക്കുട്ടി അമ്മ ശ്രമിക്കുന്നത്. മന്ത്രിമാരുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും സ്വത്ത് സംബന്ധിച്ച് അന്വേഷണം വേണം. പല സഹകരണ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചു. യഥാർത്ഥ സ്വത്ത് വിവരം പ്രസിദ്ധീകരിക്കാൻ മന്ത്രിമാർ തയ്യാറാവണം. അഴിമതി നടത്താൻ മാത്രമായി കരാറുകൾ ഉണ്ടാക്കുന്നു. പ്രോട്ടോകോൾ ഓഫീസ് കത്തിച്ചത് തെളിവുകൾ നശിപ്പിക്കാനാണ്. വിദേശത്തെ കുറ്റവാളികൾക്ക് സർക്കാർ പാസ് അനുവദിച്ചു നൽകിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
അഴിമതിക്കെതിരായ നിർദ്ദേശങ്ങൾ എൻഡിഎ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post