ഡൽഹി: അന്തരിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാഹിത്യ ലോകത്തിനും സാംസ്കാരിക ലോകത്തിനും അദ്ദേഹം നൽകിയ അതുല്യ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെട്ടും. അദ്ദേഹത്തിന്റെ കൃതികൾ സഹാനുഭൂതി നിറഞ്ഞവയും സംവേദനാത്മകവുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും വായനക്കാർക്കും അനുശോചനം അറിയിക്കുകയാണ്.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രമുഖ മലയാളം കവിയും പദ്മശ്രീ പുരസ്കാര ജേതാവുമായ വിഷ്ണു നാരായണൻ നമ്പൂതിരി തിരുവനന്തപുരത്ത് വെച്ച് ഇന്നായിരുന്നു അന്തരിച്ചത്. 81 വയസ്സായിരുന്നു. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാവ്യരീതി. അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം ശാന്തിക്കാരനായും പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, ആരണ്യകം, ഭൂമിഗീതങ്ങൾ, മുഖമെവിടെ എന്നിവയായിരുന്നു പ്രധാന കൃതികൾ. 2014-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.












