വാഷിംഗ്ടൺ: 2024 തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് കാട്ടിയാണ് അധികാരത്തിൽ എത്തിയത് എന്ന് ആവർത്തിച്ച ട്രമ്പ്, കള്ളത്തരങ്ങൾ എണ്ണിയെണ്ണി വെളിച്ചത്ത് കൊണ്ടു വരുമെന്നും പ്രഖ്യാപിച്ചു.
ഫ്ലോറിഡയിലെ ഓർലാൻഡോയിൽ ഒരു രാഷ്ട്രീയ യോഗത്തിൽ പങ്കെടുക്കവെയാണ് ട്രമ്പ് മനസ്സ് തുറന്നത്. പ്രസിഡന്റ് പദവിയിൽ നിന്നും വിടവാങ്ങിയ ശേഷമുള്ള ട്രമ്പിന്റെ ആദ്യ പൊതുയോഗമായിരുന്നു ഇത്.
വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ വീണ്ടും താൻ വൈറ്റ് ഹൗസിലെത്തുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ട്രമ്പ്, തന്നെ പിന്നിൽ നിന്നും കുത്തിയ റിപ്പബ്ലിക്കൻ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും സ്വന്തം പാർട്ടിയിലെ കളകൾ പിഴുതെറിഞ്ഞ് നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ട്രമ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വീണ്ടും മത്സരിക്കുമെന്ന ട്രമ്പിന്റെ പ്രഖ്യാപനം കരഘോഷങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്. യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും ട്രമ്പ് വീണ്ടും മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അഴിമതി നിറഞ്ഞതും ദുരൂഹവുമാണെന്ന് ഡൊണാൾഡ് ട്രമ്പ് പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയാൽ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക ചരിത്രത്തിൽ ഒരു പ്രസിഡന്റിന്റെ ഏറ്റവും ദുർബലമായ ആദ്യ മാസം എന്നാണ് ബൈഡന്റെ ഭരണത്തെ ട്രമ്പ് വിലയിരുത്തിയത്.
Discussion about this post